Saturday, January 5, 2008

ഭ്രാന്തുപുലമ്പുന്ന മന്ത്രിയും സുഖിമാന്മാരായ ബോര്‍ഡംഗങ്ങളും താന്തോന്നിയായ പ്രസിഡന്റും

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ എന്തുകാര്യം എന്ന ചൊല്ല്‌ രാഷ്ട്രീയക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ശബരിമലയില്‍ എന്തുകാര്യം എന്ന്‌ തിരുത്തേണ്ടത്‌ അനിവാര്യമായിരിക്കുന്നു. "മനുഷ്യനെ മയക്കുന്ന കറുപ്പണ്‌ മത'മെന്ന്‌ പറഞ്ഞ മാര്‍ക്സ്‌ തന്നെയാണ്‌ മതം അശരണരുടെ അത്താണിയും ആലംബഹീനരുടെ ആശാകേന്ദ്രവുമാണെന്ന്‌ പറഞ്ഞത്‌. മാര്‍ക്സിനെ മതകാര്യത്തില്‍ ഉദ്ധരിക്കുന്ന ആ വാക്യത്തിന്റെ രണ്ടാം ഭാഗമാണെന്ന്‌ തോന്നുന്നു കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്‌.

വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിശ്വാസികളാണ്‌ ശബരിമലയില്‍ എത്തുന്നത്‌. ഇവരെ പിഴിഞ്ഞ്‌ ജീവിക്കാനാണ്‌ ദേവസ്വംബോര്‍ഡും ബന്ധപ്പെട്ടവരും വര്‍ഷം മുഴുവന്‍ ശ്രമിക്കുന്നതെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ പലരും ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്നത്‌. ശബരിമല മാത്രമല്ല, ജനലക്ഷങ്ങള്‍ വിശ്വാസത്തോടെയെത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ആ കേന്ദ്രങ്ങളുടെയെല്ലാം നടത്തിപ്പ്‌ അതാത്‌ മതവിശ്വാസമുള്ളവരിലാണ്‌ നിക്ഷിപ്തമായിട്ടുള്ളത്‌. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കുന്ന സ്വഭാവമുള്ളവര്‍ അവിടെയും ഉണ്ടെങ്കിലും ഒരിക്കലും അവരുടെ പ്രവര്‍ത്തനം ഭക്തന്മാര്‍ക്ക്‌ വിനയായി തീര്‍ന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ശബരിമലയില്‍ സംഭവിക്കുന്നത്‌ കറതീര്‍ന്ന വെട്ടിപ്പും അതുമൂലം അയ്യപ്പഭക്തന്മാര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളുമാണ്‌. ദേവസ്വംബോര്‍ഡ്‌ എന്ന കൊടുംകള്ളക്കൂട്ടങ്ങള്‍ അയ്യപ്പഭക്തന്മാരെ മാത്രമല്ല അയ്യപ്പനെത്തന്നെ വിറ്റ്‌ സുഖിച്ച്‌ വാഴുകയാണ്‌.
1950 ലാണ്‌ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ രൂപീകൃതമാകുന്നത്‌. അന്ന്‌ ബോര്‍ഡിലെ ഒരംഗത്തെ തിരുവിതാംകൂര്‍ മഹാരാജാവും ഒരംഗത്തെ മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരും മൂന്നാമതൊരംഗത്തെ നിയമസഭയിലെ ഹിന്ദുസാമജികരുമായിരുന്നു തെരഞ്ഞെടുത്തിരുന്നത്‌.

എന്നാല്‍ 1962 നുശേഷം രൂപീകൃതമായ ബോര്‍ഡുകളിലാണ്‌ മഹാരാജാവിന്റെ പ്രതിനിധി ഒഴികെയുള്ള രണ്ടുപേരും രാഷ്ട്രീയക്കാരായിത്തീര്‍ന്നത്‌. 74 ലെ നിയമ ഭേദഗതിയെ തുടര്‍ന്ന്‌ മഹാരാജാവിന്‌ ദേവസ്വം ഭരണത്തില്‍ ഉണ്ടായിരുന്ന നാമമാത്രമായ അധികാരവും നഷ്ടപ്പെട്ടു. അങ്ങനെ വിശ്വാസികളുടെ ആവശ്യത്തിന്‌ രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ രാഷ്ട്രീയ വേതാളങ്ങളുടെ അത്താണിയും ആശാകേന്ദ്രവുമായിത്തീര്‍ന്നു. ഈ കാളികൂളിപ്പടയുടെ നിയന്ത്രണത്തില്‍നിന്ന്‌ ദേവസ്വംബോര്‍ഡിനെ പൂര്‍ണ്ണമായും മുക്തമാക്കണമെന്നാണ്‌ ജസ്റ്റിസ്‌ പരിപൂര്‍ണ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ മുഖ്യ ശിപാര്‍ശ.

62 മുതല്‍ അമ്പലംവിഴുങ്ങിശളാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്തതെങ്കില്‍ ജി.രാമന്‍പിള്ള പ്രസിഡന്റും പുനലൂര്‍ മധു, എം.ബി.ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കഴിഞ്ഞ ദേവസ്വംബോര്‍ഡ്‌ മുതലാണ്‌ മദ്യപാനം മുതല്‍ വ്യഭിചാരം വരെയുള്ള സ്വകാര്യ ആവശ്യത്തിന്‌ സന്നിധാനത്തെ മാറ്റിയെടുത്തത്‌. ഈ സുഖാനുഭവങ്ങള്‍ക്കൊപ്പം ലക്ഷങ്ങളാണ്‌ ഇവര്‍ വെട്ടിച്ചെടുത്തത്‌.

അഴിമതിയുടെ ഈജ്യന്‍ തൊഴുത്തായ ദേവസ്വംബോര്‍ഡിനെ ശുദ്ധീകരിക്കാനാണ്‌ ഹെര്‍ക്കുലീസിന്റെ ഭാവത്തില്‍ ജി.സുധാകരന്‍ ദേവസ്വംമന്ത്രിയായതും ഗുപ്തനേയും നാരായണനെയും സുമതിക്കുട്ടിയെയും അംഗങ്ങളാക്കി ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചതും. മുമ്പ്‌ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതുപോലെ അയ്യപ്പന്മാര്‍ക്ക്‌ അരവണപോലും നല്‍കാതെ അഴിമതിയിലും സുഖലോലുപതയിലും അഭിരമിക്കാനായിരുന്നു ഇവര്‍ക്കെല്ലാം താല്‍പ്പര്യം. കെട്ടുനാറുന്ന വ്യക്തിവിരോധത്തിന്റെയും അധികാരക്കൊതിയുടെയും സുഖാന്വേഷണങ്ങളുടെയും കഥകളാണ്‌ പിന്നീട്‌ പുറത്തുവന്നുകൊണ്ടിരുന്നത്‌. മാളികയ്ക്കൊത്ത വീടിന്‌ ശീതീകരിച്ച കാറിനും വേണ്ടി, ദേവസ്വംബോര്‍ഡ്‌ ചെലവില്‍ അടിവസ്ത്രം വരെ വാങ്ങാനും ഒക്കെയായിരുന്നു ഇവര്‍ തമ്മില്‍ മത്സരിച്ചിരുന്നത്‌. ഈ മത്സരത്തിനിടയിലാണ്‌ വൃത്തികെട്ട, വായ്നാറ്റമുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നത്‌. അരവണയില്ലാതെ അയ്യപ്പന്മാര്‍ തൊഴുതു മടങ്ങിയപ്പോള്‍ പോലും ഈ വേതാളങ്ങളെ നിയന്ത്രിക്കേണ്ടതിനു പകരം അഗ്നിയില്‍ എണ്ണപകരുന്ന രീതിയില്‍ ഹീനമായ പ്രസ്താവനകളിറക്കി രസിക്കുകയായിരുന്നു മന്ത്രി സുധാകരന്‍. ഒരുതരം നാറാണത്തുഭ്രാന്തന്റെ സ്വഭാവം.

ആ ഭ്രാന്തുപുലമ്പല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ മകരവിളക്കുകാലത്ത്‌ ശബരിമലയില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന്‌ സ്ഫോടനങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്റലിജെന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തു എന്നൊക്കെയാണ്‌. അങ്ങനെയൊരു റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ടോ എന്ന്‌ ജനങ്ങളോട്‌ വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന്‌ ഉത്തരവാദിത്തമുണ്ട്‌. അദ്ദേഹം മൗനം പാലിക്കുകയാണെങ്കില്‍ പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്‌ സുധാകരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്താണ്‌ സുധാകരന്റെ ഉദ്ദേശ്യമെന്ന്‌ വ്യക്തം. ഭ്രാന്തുപുലമ്പുന്ന ഈ മന്ത്രിയും സുഖാന്വേഷണങ്ങള്‍ക്ക്‌ പുറകെ പായുന്ന ബോര്‍ഡ്‌ അംഗങ്ങളും മുഖ്യമന്ത്രിപോലും സന്നിധാനത്തിലെത്തി പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിട്ടും താന്തോന്നിത്തം കാണിക്കുന്ന പ്രസിഡന്റും ജനകീയ വിചാരണക്ക്‌ വിധേയരാകേണ്ടിവരും.

അല്ല, അവരെ ജനകീയ വിചാരണയ്ക്ക്‌ വിധേയരാക്കേണ്ടതുണ്ട്‌.

0 comments :