Tuesday, January 29, 2008

ഈ കാട്ടുകള്ളന്മാരെ എന്തിനാണ്‌ വച്ചു വാഴിക്കുന്നത്‌?

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍, എച്ച്‌എംടി...

ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റ ശേഷം പുറത്തുവന്ന അനധികൃത ഭൂമി ഇടപാടുകളുടേയും, ഭൂമാഫിയയുമായി മന്ത്രിമാര്‍ക്കുള്ള പങ്കിന്റേയും വാര്‍ത്തകള്‍ ഇങ്ങനെ നീളുന്നു. സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയതിന്റെ പിറ്റേദിവസം മുതല്‍ ഇവര്‍ ആരംഭിച്ച കൊള്ളകളാണ്‌ ഈ വാര്‍ത്തകളില്‍ നിറയുന്നത്‌. സിപിഐയും സിപിഎമ്മും ഇക്കാര്യത്തില്‍ മൂപ്പിളപ്പ്‌ തര്‍ക്കമില്ലാതെ കൈകോര്‍ത്ത്‌ നീങ്ങുന്ന കാഴ്ചയാണ്‌ കേരളം കാണുന്നത്‌. കെ പി രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം, എളമരം കരീം, എസ്‌ ശര്‍മ്മ എന്നിങ്ങനെ നീളുന്നു ഭൂമാഫിയ ഏജന്റുമാരുടെ പേരുകള്‍.

മൂന്നാറും മെര്‍ക്കിസ്റ്റണും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന്‌ ഇടതു മുന്നണിയും സര്‍ക്കാരും മുഖം ഊരുന്നതിനു മുന്‍പാണ്‌ എച്ച്‌എംടി ഭൂമി ഇടപാടിലെ കള്ളക്കളികളും അതില്‍ വ്യവസായ മന്ത്രി എളമരം കരീമിനും റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും രെജിസ്ട്രേഷന്‍ മന്ത്രി എസ്‌ ശര്‍മ്മയ്ക്കുമുള്ള പങ്കുകള്‍ പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞത്‌. സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ്‌ മാഫിയയ്ക്ക്‌ വിറ്റു തുലയ്ക്കാന്‍ സംഘടിതവും ആസൂത്രിതവുമായിട്ടാണ്‌ ഈ മൂന്ന്‌ മന്ത്രിമാരും അവരുടെ വകുപ്പിലെ ഉന്നതന്മാരും എറണാകുളം ജില്ലയിലെ വിപ്ലവ വായാടികളായ ട്രേഡ്‌ യൂണിയന്‍ നേതാക്കളും കരുക്കള്‍ നീക്കിയതെന്ന്‌ ഇപ്പോള്‍ വ്യക്തമായി. ഇടപാടിലെ കള്ളക്കളികള്‍ വ്യക്തമായപ്പോള്‍ സൈബര്‍ സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ വിട്ടു നിന്നിട്ടും വ്യവസായമന്ത്രിയും രെജിസ്ട്രേഷന്‍ മന്ത്രിയും കെ ചന്ദ്രന്‍പിള്ള എംപിയും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും വികസനത്തിന്‌ എതിരു നില്‍ക്കുന്നതും പാരവയ്ക്കുന്നതും മാധ്യമങ്ങളാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. എച്ച്‌എംടി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്‌ കൈമാറിയ നൂറേക്കര്‍ ഭൂമിയില്‍ അവര്‍ക്ക്‌ ഫ്രീ ഹോള്‍ഡായിരുന്നു ഉണ്ടായിരുന്നതെന്ന്‌ പ്രഖ്യാപിക്കാന്‍ എളമരം കരീമിന്‌ വലിയ ആവേശമായിരുന്നു. എന്നാല്‍ വസ്തുതകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നപ്പോള്‍ ഉരുണ്ടു കളിക്കാന്‍ മന്ത്രിക്ക്‌ ഉളുപ്പുമുണ്ടായില്ല.

എച്ച്‌എംടിയുടെ കൈവശമുള്ള ഭൂമി അനധികൃതമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന്‌ കാണിച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ രവീന്ദ്രനാഥ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭൂമിയുടെ പോക്കുവരവ്‌ തടഞ്ഞു വച്ചത്‌. എന്നാല്‍ വ്യവസായ മന്ത്രി വിളിച്ചു കൂട്ടിയ പ്രത്യേക യോഗത്തില്‍ നാടകീയമായി പ്രത്യക്ഷപ്പെട്ട്‌ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പോക്കുവരവിന്‌ എതിരായുള്ള തടസ്സങ്ങളെല്ലാം നീക്കം ചെയ്ത്‌ നല്‍കുകയായിരുന്നു. ഏതാണ്ട്‌ 700 കോടിയിലധികം രൂപ വിലവരുന്ന കണ്ണായ ഭൂമി കേവലം 91 കോടി രൂപയ്ക്കാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന്‌ കൈമാറിയത്‌. ഈ കൈമാറ്റത്തിന്‌ 300 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന്‌ 'വാസ്തവം' നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ തുക ആരോപണവിധേയരായ മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍കും നേതാക്കള്‍ക്കും നല്‍കിയതായും വാസ്തവം കണ്ടെത്തിയിരുന്നു.

ഭൂമാഫിയയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി കേരളീയരുടെയെല്ലാം ആദരം നേടിയ വി എസ്‌ അച്യുതാനന്ദന്‍ നയിക്കുന്ന മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നുകൊണ്ടാണ്‌ കെ പി രാജേന്ദ്രനും ബിനോയ്‌ വിശ്വവും എളമരം കരീമും എസ്‌ ശര്‍മ്മയുമടക്കമുള്ളവര്‍ ഈ കൊള്ളകള്‍ നടത്തുന്നത്‌. മുഖ്യമന്ത്രിക്ക്‌ ഈ ഇടപാടില്‍ പങ്കില്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെ അദ്ദേഹം പുലര്‍ത്തുന്ന മൗനവും നിസ്സഹായതയും പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്‌.

അച്യുതാനന്ദന്‍ ഗൗരവമേറിയ ഒരു വസ്തുത പലപ്പോഴും മറന്നു പോകുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയല്ല, മറിച്ച്‌ കേരളത്തിലെ ജനങ്ങളാണ്‌. പിണറായി അടക്കമുള്ള ഔദ്യോഗിക വിഭാഗം അച്യുതാനന്ദന്‌ പാര വച്ചപ്പോള്‍ പാര്‍ട്ടി വ്യത്യാസം മറന്ന്‌ കേരളം ഒറ്റക്കെട്ടായാണ്‌ അദ്ദേഹത്തിനുവേണ്ടി വാദിച്ചത്‌. ആ ജനകീയ മുന്നേറ്റത്തിനു മുന്നില്‍ പോളിറ്റ്‌ ബ്യൂറോയ്ക്കും പിണറായി വിജയനും സംഘത്തിനും മുട്ടു മടക്കേണ്ടിവന്നു. അങ്ങനെയാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്‌. തന്റെ മന്ത്രി സഭയില്‍ അംഗങ്ങളായിരുന്ന്‌ എളമരം കരീം അടക്കമുള്ളവര്‍ നടത്തുന്ന അഴിമതിക്കും കൊള്ളത്തരത്തിനും കൂട്ടുനില്‍ക്കാനാണ്‌ അച്യുതാനന്ദന്റെ മനസ്സിലിരിപ്പെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയ അതേ ആവേശത്തോടെ ഇറക്കിവിടാനും കേരളത്തിലെ ജനങ്ങള്‍ക്ക്‌ കഴിയും. അതുകൊണ്ട്‌ ഒരു നിമിഷംപോലും പാഴാക്കാതെ എളമരം കരീം അടക്കമുള്ള വഞ്ചകരെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്നാണ്‌ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ആവശ്യപ്പെടുന്നത്‌.

2 comments :

  1. Unknown said...

    നമ്മള്‍ അച്ചുമ്മാനെ അല്ലേ മുഖ്യമന്ത്രിയാക്കിയത്. അങ്ങോര്‍ രാജിവച്ചാ മതി.
    ബാക്കിയുള്ളോന്‍മാര്‍ അവിടുരുന്നു പണി തുടരട്ടെ. ഈ KP രാജേന്ദ്രന്‍ ,എളമരം ഒക്കെ എന്റെ മണ്ഡലത്തില്‍ നിന്നു മത്സരിക്കണമേ എന്നാഗ്രഹിക്കുന്നു.
    ഒരു പണി കൊടുക്കാനാ കേട്ടോ. വേറൊന്നിനുമല്ല.

  2. കാപ്പിലാന്‍ said...

    good
    viplavam jayikkatte