Monday, January 14, 2008

കുരയ്ക്കുന്നവരുടെ സംഭാവന കുറച്ചു കാണരുത്‌, പ്ലീസ്‌!

'കേരളം വളരുന്നു
പശ്ചിമ ഘട്ടങ്ങളെ
താണ്ടിയും കടന്നും ചെന്ന-
ന്യമാം ദേശങ്ങളില്‍...'

മഹാകവി പാലാനാരായണന്‍ നായര്‍ ഈ വരികള്‍ കുറിക്കുന്ന കാലത്ത്‌ കേരളത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം നടന്നിരുന്നില്ല.

സമ്പൂര്‍ണ്ണ സാക്ഷരത നേടി റെക്കോര്‍ഡിട്ട കേരളത്തിന്‌ പിന്നങ്ങോട്ട്‌ വച്ചടി വച്ചടി കേറ്റമായിരുന്നു!

സാക്ഷരന്മാര്‍ എല്ലാവരും രാക്ഷസന്മാരായി മാറിയോ എന്ന സംശയം തോന്നും വിധത്തിലായി പ്രകടനം. 'അന്യമാം ദേശങ്ങളില്‍' നിന്നെത്തുന്ന സായ്പന്മാരെ കൊള്ളയടിച്ചും മദാമ്മമാരുടെ അസ്ഥാനങ്ങളില്‍ തോണ്ടിയും മാന്തിയും കേരളമങ്ങനെ വളര്‍ന്നുകൊണ്ടേയിരുന്നു!

ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിട്ട വിവരങ്ങള്‍ വായിച്ചാല്‍ നാണവും മാനവുമുള്ള കേരളീയന്‍ പിന്നെ വീടിനു പുറത്തിറങ്ങില്ല!

പൊതുജനങ്ങള്‍ക്കുനേരെയുള്ള അക്രമത്തില്‍ ദേശീയ ശരാശരി ആറുശതമാനത്തില്‍ താഴെയാണെങ്കില്‍, കേരളം ഇരുപതു ശതമാനത്തിനു മുകളില്‍!

ഗുജറാത്തും ബീഹാറുമല്ല, കലാപബാധിത പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനം കണ്ണൂരിന്‌!

കേരളമിങ്ങനെ റെക്കോര്‍ഡിട്ടു കേമനായതിനു പിന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഭാവനകള്‍ കുറച്ചു കാണരുത്‌. രാഷ്ട്രീയ പ്രബുദ്ധരാണെന്നു വീമ്പുപറയുകയും 'ഞാന്‍ജി'യേയും 'മോന്‍ജി'യേയും മുതല്‍ അഞ്ചാറുകൂട്ടം കേകോണ്‍ഗ്രസുകളെയും നാലഞ്ചു കൂട്ടം ആറെസ്പികളെയും തക്കവും തരവും പോലെ ചുമന്നു നടക്കുന്ന ഇടതു വലതു മുന്നണികള്‍ തന്നെ മുഖ്യ പ്രതി.

ആശയം കൊണ്ട്‌ ആളെക്കൂട്ടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബീജേപ്പി മുതല്‍ എന്‍ഡീഎഫുവരെയുള്ള പ്രസ്ഥാനങ്ങള്‍ അക്രമം കൊണ്ട്‌ അണികളെ ഉന്മത്തരാക്കി നിര്‍ത്തുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മിക്കതിനും ഉജ്ജ്വലമായ ഒരു ചരിത്ര പാരമ്പര്യം ഉണ്ട്‌.

വിത്തിനിട്ടതെല്ലാമെടുത്തു ചുട്ടു തിന്നുന്ന പുതു തലമുറ നേതാക്കള്‍ അരങ്ങു വാഴാനെത്തിയതിന്റെ കെടുതികള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നമ്മള്‍ നാറാനിരിക്കുന്നതേയുള്ളൂ!

തൊട്ടതിനും പിടിച്ചതിനും കേരള മോഡല്‍ പുലമ്പുന്ന നേതാക്കന്മാരേ, തല്‍ക്കാലം തമ്മിലടി നിര്‍ത്തി ഒന്നൊരുമിച്ചിരിക്കുക.

മാനം കപ്പലുകയറി പോകുന്ന തരം റെക്കോര്‍ഡുകള്‍ പുറത്തുവരുമ്പോള്‍ എന്താണിനി പോംവഴി എന്ന്‌ കേരളത്തിനു വേണ്ടി ചിന്തിക്കാന്‍ ബീഹാറില്‍ നിന്നും ആളെ വരുത്തേണ്ടി വരുന്നത്‌ നമ്മുടെ പ്രബുദ്ധതയ്ക്ക്‌ ക്ഷീണമ്മല്ലേ...?

0 comments :