Friday, January 11, 2008

കാറോടിക്കാന്‍ റോഡാരുതരും?

ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്‌ ടൗണില്‍ ചെത്തിനടക്കാന്‍ ഹണ്‍ഡ്രഡ്‌ സീസീ ബൈക്കും അതിലൊരു പൂജാഭട്ടും വേണമെന്നായിരുന്നു അഞ്ചുപത്തു കൊല്ലം മുമ്പുവരെ മലയാളികളുടെ മുന്തിയ ആശ!

അരിക്കും പൊരിക്കും മില്‍മാ പാലിനുംവരെ ക്ഷാമം മൂത്തെങ്കിലും ആശക്കുമാത്രം യാതൊരു ക്ഷാമവുമില്ലാത്ത നാട്ടുകാര്‍ക്ക്‌ ഒരു ലക്ഷം രൂപാക്കു കാറു കിട്ടാന്‍ പോണു!

പൂജാഭട്ടിനെ കിട്ടീല്ലെങ്കില്‍ പോട്ടെ വേറെയേതെങ്കിലും വട്ടുകേസിനെ പുറകിലിരുത്തി പായാന്‍ ലോണെടുത്തുടനടി ഒരു കാറുവാങ്ങണം.

ഇനി ആര്‍ക്കൊക്കെ, എന്തൊക്കെ ഇനത്തില്‍ ലോണ്‍ കൊടുക്കണം എന്നാലോചിച്ചു തലപുകഞ്ഞു നടക്കണ സഹകരണബാങ്കുകള്‍ മുതല്‍ ബാങ്കിന്റെ മുന്നീക്കുടി പോയാല്‍പോലും അകത്തേക്ക്‌ തോളിലെടുത്തു കൊണ്ടുപോയി ഒരു ലോണ്‍ പാസാക്കിത്തന്നു 'സഹായിക്കുന്ന' ന്യൂ ജനറേഷന്‍ ബാങ്കുകള്‍ വരെ, ഏതു പൊട്ടനും ഒരു കാറുവാങ്ങാന്‍ പാട്ടുംപാടി ഒരു ലക്ഷം രൂപാ തരും!

ഒരു ലക്ഷം രൂപാക്ക്‌ കാറു കിട്ടുമ്പോള്‍ ചുരുങ്ങിയതൊരു പത്തുലക്ഷം മലയാളികളെങ്കിലും കാറുമേടിക്കും.

ഇന്നു കാലത്തുവരെ നിലവിലുണ്ടായിരുന്ന റോഡുകളൊന്നും വൈകുന്നേരത്തോടെ പോരാതെ വരും. അന്നേരം ഈ കാറുകളൊക്കെ എവിടെ കൊണ്ടുപോയിട്ട്‌ ഓടിക്കുമെന്ന പ്രശ്നമാണിനി ബാക്കിയുള്ളത്‌. വേറൊരു കുഞ്ഞുപ്രശ്നം കൂടി പിന്നാലെ വരുന്നുണ്ട്‌. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക്‌ അച്ചുമാമനിലുള്ള വിശ്വാസംപോലെ തീര്‍ന്നുതീര്‍ന്നു പോണൊരു ലോകത്ത്‌, എന്തൊഴിച്ചു നാളെയീ വണ്ടിയുരുട്ടും എന്നതാണി കുഞ്ഞുപ്രശ്നം!

ഇങ്ങനെ പ്രശ്നങ്ങളും എഴുന്നള്ളിച്ചു കൊണ്ടിരുന്നാല്‍ പുരോഗതിയുണ്ടാകുമോയെന്നാണ്‌ വികസനവാദികളുടെ ചോദ്യം?

ആ ചോദ്യത്തിനുള്ള ഉത്തരം ജപ്പാനില്‍ കിടപ്പുണ്ട്‌. സര്‍ക്കാരു പറയുന്ന ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ കാറുകള്‍ നിരത്തിലിറക്കാവൂ എന്നാണവിടെയിപ്പോഴത്തെ സ്ഥിതി.

എല്ലാവരും കാറിലിറങ്ങിപ്പുറപ്പെട്ടതോടെ, നടന്നുപോലും സ്ഥലത്തെത്താനാവാത്തത്ര വലിയ ട്രാഫിക്‌ ജാം ജപ്പാനെ പെരുവഴിയിലാക്കിയതോടെയായിരുന്നു ഇങ്ങനൊരു നിയമം കൊണ്ടുവന്നതത്രെ!

കാക്കത്തൊള്ളായിരം ഉന്നതോദ്യോഗസ്ഥര്‍ ഓഫീസിലിരുന്നും നാലഞ്ചു സൂപ്പര്‍വൈസര്‍മാര്‍ സംഭവസ്ഥലത്തുനിന്നും മേല്‍നോട്ടം വഹിച്ച്‌ മൂന്നു നാലു മറുനാടന്‍ തൊഴിലാളികളെക്കൊണ്ട്‌ ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലം 'അതിവേഗത്തില്‍'പണിതീര്‍ക്കുന്ന ഉത്സാഹികളുടെ നാടാണിത്‌. ഇങ്ങനെ അതിവേഗത്തില്‍ പണിത്‌ 2009ല്‍ പൂര്‍ത്തിയാക്കിക്കളയും എന്നാണ്‌ അധികാരികളുടെ ഭീഷണി. ഇത്രയും വേഗത്തില്‍ റോഡുപണിയും നടത്താനാണ്‌ പ്ലാനെങ്കില്‍ ഒരു ലക്ഷമല്ല വെറും ഒരു രൂപയ്ക്ക്‌ കാറുതന്നിട്ടും കാര്യമില്ലല്ലോ റ്റാറ്റാ സാറേ!

2 comments :

  1. ഹാരിസ് said...

    ഒന്നും സംബവിക്കില്ല.
    തൂറാന്‍ മുട്ടുമ്പോ കാട് നമ്മള്‍ തന്നെ കണ്ടെത്തും.ഇതിലും വെലിയ എത്രയോ കുളം നമ്മള്‍ കണ്ടിരിക്കുന്നു.കം‌പ്യൂട്ടര്‍ വന്നപ്പൊള്‍ നമ്മുടെയൊക്കെ ജോലി പോയേ എന്ന് കരഞ്ഞ് വിളിച്ചിട്ട്..
    മുട്ടട്ടെ..മൂട്ടുകൂടുമ്പോഴാണ് വിപ്ലവം പോലും സം‌ബവിച്ചത് എന്നു ചരിത്രം.

  2. നിരക്ഷരൻ said...

    ബൈക്കിലും സ്കൂട്ടറിലും മറ്റും ഒന്ന് രണ്ട് കുട്ടികളേയും കയറ്റി അള്ളിപ്പിടിച്ചിരുന്ന് സവാരി നടത്തുന്ന മീഡില്‍ ക്ലാസ്സിനേയും , അതിലും താഴ്ന്ന ക്ലാസ്സിനേയും സുരക്ഷിതരാക്കാനാണ് രത്തന്‍ റ്റാറ്റ ഈ കാറിനെപ്പറ്റി ആദ്യം ആലോചിക്കുന്നതു തന്നെ. ഇനി ഈ കാ‍റ് നിരത്തില്ലിറങ്ങിയാല്‍ ഉണ്ടാകാന്‍ പോകുന്ന കൂത്ത് കണ്ട് തന്നെ അറിയണം.