Friday, January 18, 2008

അമേരിക്കയിലേക്കുള്ള നഴ്സസ്‌ റിക്രൂട്ടിങ്ങില്‍ വഞ്ചന

  • ഏജന്‍സിക്കെതിരെ അമേരിക്കയില്‍ കേസ്‌
  • വഞ്ചിച്ചത്‌ J 2 C എന്ന ഏജന്‍സി
  • മിയാമി ആസ്ഥാനമായുള്ള ഏജന്‍സിക്ക്‌ കൊച്ചിയിലും ശാഖ
  • ഏജന്‍സിയുടെ ജീവനക്കാരായി കരുതി അമേരിക്കയിലെ മറ്റ്‌ ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു.
ഹിമജ
കൊച്ചി: അമേരിക്കയിലേക്ക്‌ നേഴ്സുമാരെ റിക്രൂട്ട്‌ ചെയ്തതില്‍ കൊടിയ വഞ്ചന. മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതു കൊച്ചിയില്‍ ശാഖയുള്ളതുമായ ജോബ്‌ 2 കരിയര്‍ (ഖ 2 ഇ) ഏജന്‍സിയാണ്‌ നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തത്‌.

ഫ്ലോറിഡ മെഡിക്കല്‍ സെന്ററില്‍ ഈ ഏജന്‍സി മുഖേന ജോലി ലഭിച്ച മലയാളികള്‍ അടക്കമുള്ള 22 നഴ്സുമാരാണ്‌ ഏജന്‍സിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. ബ്രോവാര്‍ഡ്‌ കൗണ്ടിംഗ്‌ ഫെഡറല്‍ ഡിസ്ട്രിക്ട്‌ കോര്‍ട്ടിലാണ്‌ കേസ്‌ കൊടുത്തിട്ടുള്ളത്‌.

വാഗ്ദാനം ചെയ്തതിലും വളരെ കുറവ്‌ ശമ്പളമാണ്‌ ഏജന്‍സി നല്‍കുന്നതെന്നും ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരെ അമേരിക്കയിലെ ആശുപത്രികളില്‍ സ്റ്റാഫ്‌ നഴ്സുകളായി നിയമിക്കാതെ കോണ്‍ട്രാക്ട്‌ സമയം വരെ (2 വര്‍ഷം) ഏജന്‍സിയുടെ ജീവനക്കാരായാണ്‌ കണക്കാക്കുന്നതെന്നും ഇതുമൂലം മറ്റ്‌ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല എന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ആഴ്ചയില്‍ 36 മണിക്കൂര്‍ ജോലി വാഗ്ദാനം ചെയ്താണ്‌ ഏജന്‍സി കേരളത്തില്‍നിന്നും ഇന്ത്യയില്‍നിന്നും നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തിട്ടുള്ളത്‌. എന്നാല്‍ പല ആഴ്ചകളിലും ജോലി ചെയ്യാതെ താമസസ്ഥലത്തിരിക്കേണ്ട ഗതികേടാണ്‌ തങ്ങള്‍ക്കുള്ളതെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.

സ്റ്റാഫ്‌ നഴ്സുമാരാക്കാതെ ഏജന്‍സിയുടെ ജീവനക്കാരായി കരുതുന്നതുകൊണ്ട്‌ മറ്റ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന മണിക്കൂര്‍ അനുസരിച്ചുള്ള വേതനമോ നൈറ്റ്‌ ഡ്യൂട്ടിയോ വാരാന്ത്യ അലവന്‍സോ ഇവര്‍ക്ക്‌ ലഭിക്കുന്നില്ല. മാത്രമല്ല, അവധിദിവസങ്ങളില്‍ ചെയ്യുന്ന ജോലിക്കും ഏജന്‍സി വേതനം നല്‍കാറില്ല.

ഏജന്‍സി റിക്രൂട്ട്‌ ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ-സുരക്ഷ കാര്യങ്ങളിലും വന്‍വീഴ്ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുടെ കാര്യത്തിലും കടുത്ത അവഗണനയും വഞ്ചനയുമാണ്‌ ഈ ഏജന്‍സിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതെന്നും ആരോപണമുണ്ട്‌. അമേരിക്കയിലെ സ്റ്റാഫ്‌ നഴ്സുമാര്‍ കുടുംബ ഇന്‍ഷ്വറന്‍സിന്‌ പ്രതിമാസം 150 ഡോളറില്‍ താഴെ പോളിസി അടക്കുമ്പോള്‍ ഈ ഏജന്‍സി റിക്രൂട്ട്‌ ചെയ്ത നഴ്സുമാര്‍ക്ക്‌ 750 ലധികം ഡോളര്‍ പോളിസിയായി നല്‍കേണ്ടിവരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

എന്നാല്‍ ഏജന്‍സി റിക്രൂട്ട്‌ ചെയ്തിട്ടുള്ള നഴ്സുമാരുടെ വേതനവും സുരക്ഷയും മറ്റ്‌ സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ ജെ2സി വീഴ്ച വരുത്തിയിട്ടില്ല എന്നാണ്‌ അഭിഭാഷകന്‍ ജോസഫ്‌ എം മാത്യൂസ്‌ അവകാശപ്പെടുന്നത്‌.

1 comments :

  1. കടവന്‍ said...

    Real INDIANS. this is malayalee. this is THE behaviour of INDIANS and especiaLLY MALLUS