Wednesday, January 30, 2008

മരണം രംഗബോധമില്ലാത്ത കോമാളിയല്ല

"പക്ഷാഘാതം ബാധിച്ച്‌ അഭിനയത്തിന്‌ ഇടവേള നല്‍കിയ കാലം എന്നെ പലതും പഠിപ്പിച്ചു. യഥാര്‍ത്ഥ സുഹൃത്തുക്കളെയും കള്ളനാണയങ്ങളെയും തിരിച്ചറിയാന്‍ സാധിച്ചു. ഈ രംഗത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളാണ്‌. എന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള പ്രേരണയും അവരാണ്‌. നിര്‍മാതാവായതും വീണ്ടും നടനായതും സുഹൃത്തുക്കള്‍ കാരണമാണ്‌ ........"

"ചിലരുടെ യഥാര്‍ത്ഥ മുഖവും എനിക്കു വ്യക്തമായി. എന്റെ വീട്ടില്‍ ഫോണ്‍ ചെയ്ത്‌ ഫോണെടുത്ത എന്നോട്‌ "ഗോപി മരിച്ചുപോയി എന്നൊരു റൂമര്‍ കേട്ടു ശരിയാണോ എന്നറിയാന്‍ വിളിച്ചതാണ്‌ " എന്നു പറയാന്‍ മനസുവന്ന ഒരു പത്രപ്രവര്‍ത്തക സുഹൃത്തും എനിക്കുണ്ടായി...."

"എനിക്ക്‌ ആരുടെയും സഹതാപം ആവശ്യമില്ല. എന്റെ ജീവിതം എനിക്ക്‌ ഭാരവുമല്ല. മനസിന്റെ ശക്തികൊണ്ട്‌ എല്ലാറ്റിനെയും അതിജീവിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. എനിക്കാരുടേയും സഹതാപം വേണ്ട. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. തലച്ചോറിന്‌ ഒരു തകറാറും ഇതേവരെയുണ്ടായിട്ടില്ല. സൃഷ്ടിപരമായി പ്രവര്‍ത്തിക്കാന്‍ അതുമതി.."

പക്ഷാഘാതം ബാധിച്ച്‌ കിടപ്പിലായപ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ കാണിച്ച അവഗണനയുടെ മിഴിനീര്‍ നനവും കണ്ണീരുപ്പും കലര്‍ന്ന വാക്കുകള്‍

ഭരത്‌ ഗോപി അന്തരിച്ചു.....
പരേതസ്മൃതിയുടെ വായ്നാറ്റവും മദ്യഗന്ധവും
ദുസ്സഹമായി അന്തരീക്ഷത്തില്‍ പടരുന്നു....
അഭിനയ സമ്രാട്ടായി, സുഹൃത്തായി,
മനുഷ്യത്വത്തിന്റെ പ്രതീകമായി,
അന്തരിച്ച ഗോപിയെ പുകഴ്ത്തിക്കൊണ്ടുള്ള
സിനിമാക്കണ്ണീര്‍ ഒഴുകി നിറയുന്നു..
അമ്മയ്ക്കും പെങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും
മുകളില്‍ പറക്കുന്ന
പണമെന്ന പരുന്തിനെ
വാഴ്ത്തിപ്പാടിയവര്‍,
രോഗിയായ ഗോപിയെ അന്ന്‌ തള്ളിപ്പറഞ്ഞവര്‍..
അവരെല്ലാമാണ്‌ ഇപ്പോള്‍
സ്മരണാഞ്ജലികളുമായി,
സ്തുതികഥനങ്ങളുമായി
ചാനലുകളിലും വാര്‍ത്തകളിലും നിറയുന്നത്‌...
നന്ദികെട്ട ഈ പരിഷകളുടെ
കപട ദുഃഖപ്രകടനങ്ങളില്ലാതെ,
മലയാളിക്ക്‌ അയത്നലളിതാഭിനയത്തിന്റെ
ഭരതഭാവം പഠിപ്പിച്ച
അഭിനയപൂര്‍ണിമയായ
ഗോപിയുടെ വിയോഗം.....
മരണം രംഗബോധമില്ലാത്ത കോമാളിയല്ല
മറിച്ച്‌ എന്നും എപ്പോഴും
പ്രതീക്ഷിക്കാവുന്ന നല്ല സുഹൃത്താണ്‌

2 comments :

  1. siva // ശിവ said...

    ലേഖനം വളരെ നന്നായി...

  2. ഭൂമിപുത്രി said...

    അവസാനവാചത്തിനോട് 100% യോജിയ്ക്കുന്നു.
    അഭിമാനംവിടാതെ ജീവിതമസാദ്ധ്യമാകുമ്പോള്‍,
    മരണമൊരനുഗ്രഹമാണു.