Thursday, January 24, 2008

'സൈബര്‍ സിറ്റി' 300 കോടിയുടെ അഴിമതി

  • രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും വിലക്കെടുത്തത്‌ 300 കോടിക്ക്‌
  • സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലം കൈമാറ്റം
  • റവന്യൂ വകുപ്പും വ്യവസായവകുപ്പും രജിസ്ട്രേഷന്‍ വകുപ്പും ചേര്‍ന്നുള്ള ഒത്തുകളി
  • സ്ഥലം കൈമാറ്റത്തിന്‌ പച്ചക്കൊടി കാട്ടിയത്‌ കെപി രാജേന്ദ്രന്‍
  • എളമരം കരീമിന്റെ ചേംബറിലെ യോഗം ദുരൂഹം
  • മുഖ്യമന്ത്രിയെയും ഐടി വകുപ്പിനെയും അറിയിക്കാതെ ഇടപാട്‌ നടന്നു
  • സംഭവത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷം
  • എളമരം കരീമിനെയും കെപി രാജേന്ദ്രനെയും എസ്‌ ശര്‍മയേയും മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കണമെന്ന്‌ പിസി ജോര്‍ജ്ജ്‌
ടൈറ്റസ്‌ കെ വിളയില്‍

കൊച്ചി: എച്ച്‌എംടിയുടെ കൈവശമുണ്ടായിരുന്ന 70 ഏക്കര്‍ സ്ഥലം സൈബര്‍സിറ്റിക്കുവേണ്ടി ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ വില്‍ക്കാന്‍ റവന്യൂ, വ്യവസായം, രജിസ്ട്രേഷന്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും കേരളത്തിലെ വിവിധ രാഷ്ട്രീയ-ട്രേഡ്‌യൂണിയന്‍ നേതാക്കളെയും മുന്നൂറ്‌ കോടി രൂപയ്ക്ക്‌ വിലക്കെടുത്തതായി തെളിവുകള്‍.

സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത്‌ എച്ച്‌എംടിക്ക്‌ കൈമാറിയ 878.04 ഏക്കര്‍ സ്ഥലത്തില്‍ 70 ഏക്കറാണ്‌ എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്‌ ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ വിറ്റത്‌. സെന്റിന്‌ 10 ലക്ഷം രൂപ വച്ച്‌ കണക്കാക്കിയാല്‍ തന്നെ 700 കോടി രൂപ ലഭിക്കേണ്ടിടത്ത്‌ 91 കോടിക്കാണ്‌ ഈ സ്ഥലം ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ കൈമാറിയത്‌.

മുഖ്യമന്ത്രിയോ ഐടി വകുപ്പോ അറിയാതെ സൈബര്‍ സിറ്റി തുടങ്ങാന്‍ വേണ്ടിയാണ്‌ സ്ഥലം കൈമാറിയതെന്നാണ്‌ ബന്ധപ്പെട്ടവര്‍ ഇപ്പോഴും വിശദീകരിക്കുന്നത്‌. ഇതിലെ കള്ളക്കളി തിരിച്ചറിഞ്ഞ്‌ സൈബര്‍ സിറ്റിയുടെ കല്ലിടല്‍ ചടങ്ങില്‍നിന്നും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഒഴിഞ്ഞുനിന്നു. റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍, വ്യവസായമന്ത്രി എളമരം കരീം, രജിസ്ട്രേഷന്‍ മന്ത്രി എസ്‌.ശര്‍മ്മ എന്നിവരോട്‌ ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും എളമരം കരീമും എസ്‌ ശര്‍മ്മയും ചടങ്ങില്‍ പങ്കെടുത്തത്‌ വിവാദമായിരുന്നു.

അന്ന്‌ മാധ്യമങ്ങള്‍ക്കുനേരെ എളമരം കരീം കുരച്ചുചാടുകയായിരുന്നു. കേരളത്തില്‍ വ്യവസായവികസനത്തിന്‌ വിഘാതം നില്‍ക്കുന്നത്‌ മാധ്യമങ്ങളും അവയുടെ അധമ താല്‍പ്പര്യങ്ങളുമാണെന്നായിരുന്നു എളമരം കരീമിന്റെ 'പ്രഖ്യാപനം'.

മുഖ്യമന്ത്രിയോട്‌ ആലോചിച്ച ശേഷം, ഒരു വ്യവസായ സംരംഭം തുടങ്ങുന്ന ചടങ്ങ്‌ തടസ്സപ്പെടുത്താതിരിക്കാനാണ്‌ സൈബര്‍സിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന എളമരം കരീമിന്റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ലാന്റ്‌ മാഫിയയുമായി ചേര്‍ന്നുകൊണ്ട്‌ വ്യവസായ-റവന്യൂ രജിസ്ട്രേഷന്‍ വകുപ്പുകള്‍ നടത്തിയ കള്ളക്കളികളാണ്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്‌. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധികളും കേരള ലാന്റ്‌ റിഫോംസ്‌ ആക്ടിലെ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ ഈ സ്ഥലം കൈമാറ്റത്തിന്‌ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ കൂട്ടുനിന്നത്‌.

എച്ച്‌എംടിയുടെ വികസനത്തിനുവേണ്ടി പൊതുജനങ്ങളില്‍നിന്നും പൊന്നും വിലയ്ക്ക്‌ സ്ഥലം വാങ്ങി സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ഈ സ്ഥലം വ്യവസായ ആവശ്യത്തിന്‌ മാത്രമെ ഉപയോഗിക്കാവൂ എന്ന്‌ വ്യക്തമായ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൂര്‍ണ്ണമായോ ഭാഗികമായോ വില്‍ക്കാനോ ശൈമാറാനോ എച്ച്‌എംടി മാനേജ്മെന്റിന്‌ അവകാശമില്ലെന്നും വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ 12 ഏക്കര്‍ മാത്രമാണ്‌ എച്ച്‌എംടി ഉപയോഗപ്പെടുത്തിയത്‌. ഇതേത്തുടര്‍ന്ന്‌ 91 ല്‍ 400 ഏക്കര്‍ തിരിച്ചെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെതിരെ എച്ച്‌എംടി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്നുനടന്ന അനുരഞ്ജന ചര്‍ച്ചയുടെ ഒടുവില്‍ 300 ഏക്കര്‍ സര്‍ക്കാരിലേക്ക്‌ വിട്ടുകൊടുക്കാനും 100 ഏക്കര്‍ എച്ച്‌എംടിയുടെ വികസനത്തിനായി എച്ച്‌എംടിയുടെ ഉടമസ്ഥതയില്‍ സൂക്ഷിക്കാനും ധാരണയായി.

ഈ ധാരണ തെറ്റിച്ചുകൊണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിനുപോലും ഏകപക്ഷീയമായി വില്‍ക്കാന്‍ അവകാശമില്ലെന്ന നിരവധി ഹൈക്കോടതി വിധികളും സുപ്രീം കോടതി വിധികളും ലംഘിച്ചുകൊണ്ടുമാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍ ടേഴ്സിന്‌ സ്ഥലം കൈമാറിയത്‌. സൈബര്‍ സിറ്റിക്കുവേണ്ടിയാണ്‌ സ്ഥലം കൈമാറ്റമെന്ന വാക്കാലുള്ള ധാരണ മാത്രമേയുള്ളൂ. വന്‍കിട ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മ്മിക്കുന്ന ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സ്‌ സൈബ? സിറ്റിയുടെപേരില്‍ ജില്ലയിലെ കണ്ണായ സ്ഥലം കൈക്കലാക്കുകയായിരുന്നുവെന്ന്‌ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.

എച്ച്‌എംടി അവരുടെ കൈവശമുള്ള സ്ഥലം കൈമാറാന്‍ പോകുന്നു എന്നറിഞ്ഞ്‌ പ്രമുഖ ട്രേഡ്‌യൂണിയന്‍ നേതാവ്‌ കെഎന്‍ രവീന്ദ്രനാഥ്‌ വ്യവസായമന്ത്രി എളമരം കരീമിന്‌ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്‌എംടിയുടെ കൈവശമുള്ള സ്ഥലം പോക്കുവരവ്‌ നടത്തുന്നത്‌ രജിസ്ട്രേഷന്‍ വകുപ്പ്‌ തടഞ്ഞതാണ്‌. ഇതിനിടയിലാണ്‌ വീണ്ടും പരാതി ഉണ്ടാകുന്നതും എളമരം കരീമിന്റെ സാന്നിദ്ധ്യത്തില്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കളും എച്ച്‌എംടി മാനേജ്മെന്റ്‌ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നത്‌. ബ്ലൂസ്റ്റാര്‍ റിയര്‍ടേഴ്സിന്‌ അനുവദിച്ച വിലയ്ക്ക്‌ ബാക്കി 30 ഏക്കര്‍ സ്ഥലം തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന്‌ നല്‍കണമെന്നായിരുന്നു ട്രേഡ്‌ യൂണിയന്‍ നേതാക്കളുടെ ആവശ്യം. ഇത്‌ വാക്കാല്‍ മാത്രം എച്ച്‌എംടി മാനേജ്മെന്റ്‌ സമ്മദിച്ചു. ഈ സമയത്താണ്‌ ചര്‍ച്ചനടക്കുന്ന ഹാളിലേക്ക്‌ റവന്യൂമന്ത്രി കെപി രാജേന്ദ്രനും ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്റെ ജനറല്‍ മാനേജര്‍ മാത്തൂറും എത്തുന്നത്‌. അവിടെവച്ചാണ്‌ കെപി രാജേന്ദ്രന്‍ 70 ഏക്കര്‍ സ്ഥലത്തിന്റെ തടഞ്ഞുവച്ച പോക്കുവരവ്‌ നടത്തിക്കൊടുക്കാന്‍ സമ്മദിക്കുന്നത്‌.

ഈ കള്ളക്കളിക്ക്‌ മന്ത്രിമാരും സിപിഐയിലേയും സിപിഎമ്മിലേയും പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാക്കന്മാരും വ്യവസായ-റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നതന്മാരായ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും ഇവരെ വിലയ്ക്കെടുക്കാന്‍ ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സ്‌ 300 കോടി രൂപയിലധികം ചിലവാക്കിയിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ്‌ എംഎല്‍എ ആരോപിക്കുന്നു. ഇപ്പോള്‍ സ്ഥലം കൈമാറ്റത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ തിരുത്തണമെന്ന്‌ ഈ നേതാക്കള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സംഭവത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും മന്ത്രിമാരായ കെപി രാജേന്ദ്രന്‍, എസ്‌ ശര്‍മ്മ, എളമരം കരീം എന്നിവര്‍ രാജിവയ്ക്കമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജിവയ്ക്കുന്നില്ലെങ്കില്‍ ഇവരെ മന്ത്രിസഭയില്‍നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന്‌ പിസി ജോര്‍ജ്ജ്‌ ആവശ്യപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ നേതാക്കളും മന്ത്രിമാരും വരെ ലാന്റ്‌ മാഫിയയുടെ ഏജന്റുമാരാണെന്ന്‌ എച്ച്‌എംടി-മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ കൈമാറ്റങ്ങള്‍ തെളിയിക്കുന്നു എന്ന്‌ പിസി ജോര്‍ജ്ജ്‌ വാസ്തവത്തോടു പറഞ്ഞു.

1 comments :

  1. നമ്മൂടെ ലോകം said...

    ഇപ്പോഴത്തെ ഇവരുടെ ഈ ഉത്സാഹം 10ദിവസം മുമ്പു കാണിച്ചിരുന്നെങ്കില്‍!