Wednesday, June 25, 2008

പടക്കുതിരകളോ? കറുത്ത കുതിരകളോ?

യൂറോ 2008 സെമി ഫൈനൽ ഇന്ന്‌
വിനോദ്‌
 
ബാസൽ: യൂറോ കപ്പിന്റെ പുതിയ അവകാശികളെ കണ്ടെത്താൻ ഇനി മൂന്ന്‌ കളികൾ മാത്രം. കപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇനി നാല്‌ ടീമുകളും. ജർമ്മനി, റഷ്യ, തുർക്കി, സ്പെയിൻ എന്നീടീമുകളാണ്‌ കിരീടപോരാട്ടത്തിന്‌ വേണ്ടി ബാക്കിയുള്ളത്‌. ഇന്ന്‌ നടക്കുന്ന ആദ്യ സെമിഫൈനലിൽ ജർമ്മനിക്ക്‌ തുർക്കിയും നാളെ നടക്കുന്ന രണ്ടാമത്തെ സെമിയിൽ സ്പെയിനിന്‌ റഷ്യയുമാണ്‌ എതിരാളികൾ.

ജർമ്മനിയുടെ ലോകോത്തര താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത്‌ അവർക്ക്‌ ഇന്ന്‌ നടക്കുന്ന ആദ്യ സെമിയിൽ മുൻതൂക്കം നൽകുന്നു. എന്നാൽ തുർക്കിയുടെ സ്ഥിതിയാവട്ടെ തീരെ പരിതാപകരവും. പരിക്കും സസ്പെൻഷനും കാരണം മുൻനിര താരങ്ങൾക്കൊന്നും ഇന്ന്‌ കളിക്കാനിറങ്ങാനാവില്ല. പ്രാഥമികറൗണ്ടിലും ക്വാർട്ടറിലുമായി കളിച്ച ടീമിൽനിന്ന്‌ എട്ടുപേർ സെമി ഫൈനലിൽ കളിക്കില്ല. വെറും 13 താരങ്ങൾ മാത്രമാണ്‌ കളിക്കാൻ ശേഷിക്കുന്നത്‌. നിഹാത്‌ കവേച്ചി, ആർഡ ടുറാൻ, ടുഞ്ചേ സാൻലി, എംറെ അസിക്‌, എംറെ ഗുംഗോർ, സെർവെറ്റ്‌ സെറ്റിൻ, ടുമർ മെറ്റിൻ എന്നിവരും ഗോൾ കീപ്പർ വോൾക്കൻ ഡെമിറെലുമാണ്‌ ഇല്ലാത്തത്‌. പകരക്കാരൻ ക്യാപ്റ്റൻ എംറെ ബെലെസോഗ്ലുവും കളിക്കുന്ന കാര്യം സംശയത്തിലാണ്‌. മിഡ്ഫീൽഡർ മെഹ്മുട്ട്‌ ഔറേലിയോ വിലക്കുനുശേഷം മടങ്ങിയെത്തും. കാസിം കാസിമും സെമി സെന്തുർക്കുമാകും മുന്നേറ്റനിരയിൽ ഇറങ്ങുക. പ്രതിരോധത്തിൽ ഹക്കൻ ബാൾട്ടയുടെ പ്രകടനം നിർണായകമാകും. റുസ്തു റെക്ബർ ഗോൾകീപ്പറാകും. മൂന്നാം നമ്പർ ഗോളി തോൾഗൻ സെൻഗിൻ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയേക്കും. ഹോളണ്ടിനെതിരെ കളിക്കാതിരുന്ന ടോസ്റ്റൻ ഫ്ര്ൻങ്ക്സ്‌ സെമിയിൽ കളിക്കും. പോർച്ചുഗലിനെതിരെ സ്വീകരിച്ച 442 ശൈലി തുടരാൻ സാധ്യത. മിറോസ്ള്ളാവ്‌ ക്ലോസെയും ലൂക്കാസ്‌ പൊഡോൾസ്കിയും മുൻനിരയിൽവരും. ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗറും മിഷയേൽ ബാലാക്കും തോമാസ്‌ ഹിറ്റ്സ്പെൽഗറും ഫ്ര്ൻങ്ക്സും മധ്യനിരയിൽ വരും.

ഇവരിൽ ആര്‌ കപ്പ്‌ നേടും എന്ന്‌ മുൻകൂട്ടി പറയാനാവില്ല. കണക്കുകൂട്ടലുകൾ ശരിയായാൽ ജൂൺ 29ന്‌ നടക്കുന്ന ഫൈനലിൽ ജർമ്മനിയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടാനാണ്‌ സാധ്യത. ഇപ്പോഴത്തെ പ്രകടനം വച്ചുനോക്കിയാൽ സ്പെയിൻ ചാമ്പ്യന്മാരുമായേക്കും. ജർമ്മൻനിരയെ അപേക്ഷിച്ച്‌ മികച്ച ഗെയിംപ്ലാനോടെയാണ്‌ സ്പെയിൻ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കളിച്ചത്‌. എതിരാളികളുടെ കരുത്ത്‌ തിരിച്ചറിഞ്ഞ്‌ മികച്ച ഗെയിം പ്ലാനുകളും ഇവർ പുറത്തെടുക്കുന്നുണ്ട്‌.

എന്നാൽ റഷ്യയെയും തുർക്കിയെയും എഴുതിതള്ളാൻ കഴിയില്ല. യാതൊരു പ്രതീക്ഷയുമില്ലാതെ വന്ന രണ്ട്‌ ടീമുകളാണ്‌ റഷ്യയും തുർക്കിയും. പ്രത്യേകിച്ചും ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയശേഷം തകർപ്പൻ തിരിച്ചുവരവ്‌ നടത്തിയാണ്‌ ഇരു ടീമുകളും സെമിയിലേക്ക്‌ കുതിച്ചത്‌ എന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ഇവരെ എതിരാളികൾ പേടിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ഇവരിൽ ആരെങ്കിലും യൂറോ 2008-ന്റെ അവകാശികളായാലും അത്ഭുതപ്പെടാൻ കഴിയില്ല.

പ്രതീക്ഷിച്ച പോലെ ചില വമ്പന്മാരുടെ കൊഴിഞ്ഞുവീഴലും ചില ചെറിയ ടീമുകളുടെ കുതിപ്പുമാണ്‌ കഴിഞ്ഞ മത്സരങ്ങളിൽ കണ്ടത്‌. ഒരിക്കൽ പോലും ലോക ഫുട്ബോളിലെ കരുത്തന്മാരായി കണക്കാക്കപ്പെട്ടിട്ടില്ലാത്ത തുർക്കിയുടെ കുതിപ്പാണ്‌ അവിശ്വസനീയമായത്‌. അതുപോലെ കരുത്തരെന്നും കിരീടം നേടാൻ കെൽപുള്ളവരെന്നും ഊറ്റം കൊണ്ടിരുന്ന ഫ്രാൻസിന്റെയും, നിലവിലെ ചാമ്പ്യന്മാരായ ഗ്രീസിന്റെയും ഹോളണ്ടിന്റെയും പുറത്താകലും. ഏറ്റവും അവസാനമായി ലോകചാമ്പ്യന്മാരായ ഇറ്റലിയും യൂറോയിൽ നിന്ന്‌ പുറത്തായി.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ഫ്രാൻസിന്റെ തകർച്ചയാണ്‌. ഗ്രൂപ്പ്‌ മത്സരങ്ങളിൽ ഒന്നും പോലും ജയിക്കാനാകാതെയാണ്‌ അവർ പുറത്തായത്‌. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ച സിനദിന്‌ പകരം വെക്കാൻ മധ്യനിരയിൽ മറ്റൊരു താരമുണ്ടാവാതിരുന്നതും ഡേവിഡ്‌ ട്രസഗെറ്റിനെ ടീമിൽ ഉൾപ്പെടുത്താത്തതുമാണ്‌ അവർക്ക്‌ വിനയായത്‌. അതുപോലെതന്നെയാണ്‌ ഹോളണ്ടിന്റെയും അവസ്ഥ. വ്യക്തിപരമായി നോക്കിയാൽ എല്ലാവരും ഒന്നിനൊന്ന്‌ മികച്ച ലോകോത്തര താരങ്ങളാണെങ്കിലും നിർർണായക മത്സരത്തിൽ ഒത്തിണക്കം പ്രകടിപ്പിക്കാൻ കഴിയാഞ്ഞതോടെ ക്വാർട്ടർ ഫൈനലിൽ അവർക്ക്‌ റഷ്യക്ക്‌ മുമ്പിൽ മുട്ടുമടക്കേണ്ടിവന്നു. ഗ്രീസിന്റെയും അവസ്ഥ മറിച്ചല്ല. ഫ്രാൻസിനെ പോലെ ഒരു ജയം പോലും സ്വന്തമാക്കാനാകാതെയാണ്‌ നിലവിലെ ചാമ്പ്യന്മാരായ യവനർ പുറത്തായത്‌. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്പെയിനിനെതിരെ ഷൂട്ടൗട്ടിലാണ്‌ പരാജയപ്പെട്ടത്‌ എന്നോർത്ത്‌ ഇറ്റലിക്ക്‌ അൽപം ആശ്വസിക്കാം.

ഈ യൂറോയിൽ ഏറ്റവും ശ്രദ്ധേയമായ കുതിപ്പ്‌ നടത്തിയ ടീമുകൾ റഷ്യയും തുർക്കിയുമാണ്‌. സൂപ്പർ താരങ്ങളൊന്നുമില്ലാതെ ഉജ്വലമായി പോരാടിയാണ്‌ ഈ രണ്ട്‌ ടീമുകളും സെമിഫൈനലിലെത്തിയിട്ടുള്ളത്‌. ആരാലും സാധ്യത കൽപ്പിക്കപ്പെടാതിരുന്ന രണ്ട്‌ ടീമുകൾ സെമിയിലേക്ക്‌ കുതിച്ചെത്തിയത്‌ വിദഗ്ദ്ധരെപ്പോലും അമ്പരപ്പെടുത്തിയിരിക്കുകയാണ്‌.

ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട്‌ പരാജയപ്പെട്ട തുർക്കി ടീമിനെയല്ല പിന്നീടുള്ള മത്സരങ്ങളിൽ കണ്ടത്‌. തികഞ്ഞ ചങ്കുറപ്പോടെ പോരാടി നിർണായക മത്സരങ്ങളിൽ കരുത്തരായ ചെക്ക്‌റിപ്പബ്ലിക്കിനെ തകർത്തതോടെ തുർക്കിയും ഫേവറിറ്റുകളുടെ പട്ടികയിലേക്ക്‌ കയറി. നിഹാത്‌ എന്ന പടനായകന്റെ ചുമലിലേറിയാണ്‌ തുർക്കി ആദ്യ മത്സരത്തിലെ പരാജയത്തിന്‌ ശേഷം വിജയക്കുതിപ്പ്‌ തുടങ്ങിയത്‌. അത്‌ ഇപ്പോൾ സെമിഫൈനൽ വരെ എത്തിയിരിക്കുന്നു.

അതുപോലെ റഷ്യ ആദ്യ മത്സരത്തിൽ സ്പെയിനിനോട്‌ തകർന്നടിഞ്ഞ റഷ്യ അർഷാവിൻ എന്ന താരത്തിന്റെ തിരിച്ചുവരവോടെ സടകുടഞ്ഞെഴുന്നേറ്റ്‌ പടയോട്ടം തന്നെ നടത്തി.

ഇനിയാണ്‌ യഥാർത്ഥ പോരാട്ടം. ജർമ്മനിക്ക്‌ തുർക്കിയും സ്പെയിനിന്‌ റഷ്യയുമാണ്‌ എതിരാളികൾ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ജൂൺ 29ന്‌ ജർമ്മനി-സ്പെയിൻ ഫൈനൽ കാണാം.

0 comments :