Monday, June 2, 2008

കുഞ്ഞുങ്ങളാണ്‌ ദൈവങ്ങൾ!

സംസ്ഥാനത്തെ നാലുനാലര ലക്ഷം മാതാപിതാക്കൾക്ക്‌ ഇന്ന്‌ ആഹ്ലാദത്തിന്റെ സുദിനമാണ്‌. അവരുടെ മക്കൾ ഇന്ന്‌ 'ഒന്നാംക്ലാസ്‌' മേടിച്ച ദിവസമാണ്‌!

ഇന്നു തുടങ്ങും മാതാപിതാക്കളുടെ ആശങ്കകൾ. ചേർത്തത്‌ ഒന്നാംക്ലാസിലാണെങ്കിലും 'അവനെ ചുരുങ്ങിയത്‌ ഒരു ഡോക്ടറോ, എഞ്ചിനീയറോ, പ്രൊഫഷണൽ ചക്രവർത്തിയോ ആക്കിയെടുക്കാൻ' വേണ്ടിയുള്ള ആദ്യ പടിയാണത്‌!

മക്കളെ കണ്ടും മാമ്പൂ കണ്ടും നെഗളിക്കരുതെന്നാണ്‌ പണ്ടത്തെ തലമുറ അടുത്ത തലമുറയ്ക്ക്‌ പകർന്ന നല്ല ഉപദേശം.

മക്കൾക്കുവേണ്ടി ജീവിക്കുന്നുവെന്നും, അവർക്കുവേണ്ടി ത്യാഗം ചെയ്യുന്നുവെന്നും നാട്ടുകാരെ ബോധിപ്പിക്കുകയും, തങ്ങളുടെ അഭിമാനത്തിനും ദുരഭിമാനത്തിനും മക്കളെ ഇരകളാക്കുകയും ചെയ്യുന്ന വിവരദോഷികളായി മാതാപിതാക്കൾ മാറിപ്പോയൊരു കാലമാണിത്‌.

തങ്ങളുടെ അന്തസ്സുകാട്ടാൻ മക്കളെ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെ ക്രൂരമായി 'പഠിപ്പിച്ചു പീഡിപ്പിക്കുന്ന' മാതാപിതാക്കൾ ഏറിയിരിക്കുന്നു.

ലക്ഷങ്ങൾ എണ്ണിക്കൊടുത്ത്‌ മേടിച്ച ജോലി മാത്രമായി അദ്ധ്യാപനത്തെ ഇടിച്ചുതാഴ്ത്തിയ ഗുരുക്കന്മാർ ഏറിയിരിക്കുന്നു.

'മാതാ പിതാ ഗുരു ദൈവം' എന്നാണ്‌ മഹത്‌വചനം. മാതാവും പിതാവും ഗുരുവും ഇമ്മാതിരി 'കഴുത'കളായിപ്പോയതിനാൽ കൊച്ചുപിള്ളേരുടെ ദൈവവും വെറുമൊരു കഴുത!

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം എന്നു പറയും പണ്ടുള്ളവർ. കഴുതകളായ സന്തോഷ്‌ മാധവന്മാരാണിപ്പോൾ ദൈവങ്ങൾ. സന്തോഷ്‌ മാധവന്മാരായ ദൈവങ്ങളെ പേടിക്കേണ്ടത്‌, അയാളുടെ കൂടെ കള്ളക്കച്ചവടങ്ങളും കള്ളക്കളികളും നടത്തിയ പ്രമാണിമാർ മാത്രമാണ്‌.

കുഞ്ഞുങ്ങൾക്ക്‌ കള്ളദൈവങ്ങളെ പേടിക്കേണ്ടതില്ല!
ജന്മംകൊണ്ട്‌ ദൈവങ്ങളാണ്‌ കുഞ്ഞുങ്ങൾ.
അവർ പേടിക്കേണ്ടത്‌ സത്യം എന്ന ദൈവത്തെയാണ്‌.

സത്യത്തെ പേടിക്കാനും സത്യത്തെ സ്നേഹിക്കാനുമാണ്‌ മക്കളെ പഠിപ്പിക്കേണ്ടത്‌.
അപ്പോൾ അവർ നല്ല ദൈവങ്ങളായി വളരും. അല്ലയെന്നുണ്ടെങ്കിൽ ആരെക്കൊന്നും കാശുണ്ടാക്കണമെന്നുമാത്രം പഠിക്കും. ആരെ ചവിട്ടിയും കയറിപ്പോകണമെന്നു പഠിക്കും. ഒടുവിൽ സമാധാനം കിട്ടാതെ പ്രാന്തുപിടിച്ചു നടക്കും. കള്ളദൈവങ്ങളുടെ കൂടാരങ്ങൾ തേടി അലയും.

ഓർത്തിരിക്കുക.
മക്കളെക്കുറിച്ച്‌ ആകുലത വേണ്ട. അവർ ദൈവങ്ങൾ തന്നെയാണ്‌. അവരെ ചെകുത്താന്മാരാക്കാൻ നമ്മുടെ ഉള്ളിലെ ചെകുത്താന്മാർ പഠിച്ച പണി മുഴുവനുമെടുക്കും.

മക്കളെയും ദൈവങ്ങളെയും വെറുതെ വിടുക!

പാഠം 1: ഒരു തിരിച്ചറിവ്‌

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിയാത്ത കിടാങ്ങളെ!
ദീർഘദർശനംചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ"
-വൈലോപ്പിള്ളി

0 comments :