Friday, June 13, 2008

സർവ്വരെയും ശിക്ഷിച്ച്‌ ശിക്ഷിച്ച്‌...

സർവ്വശിക്ഷാ അഭിയാൻ എന്നുവച്ചാലെന്താ?
സർവ്വരെയും ശിക്ഷിക്കുന്ന പദ്ധതി എന്നുതന്നെയാണ്‌ അതിനർത്ഥമെന്ന്‌ സർവ്വരും വിചാരിച്ചുപോകുന്ന വാർത്തകൾ പുറത്തുവരുന്നു.

'ദരിദ്രവാസികളുടെ പിള്ളേർ ഇഷ്ടമുണ്ടെങ്കിൽ പഠിച്ചാൽ മതി' എന്നു നിർവചിക്കപ്പെട്ട 'ഡിപിഇപി'യുടെ പുതിയ അവതാരമാണ്‌ സർവ്വശിക്ഷാ അഭിയാൻ എന്ന എസ്‌എസ്‌എ.

കയ്യിൽ കാശുള്ളവരുടെയും, കാശില്ലാത്ത പൊങ്ങച്ചക്കാരുടെയും മക്കൾ പഠിക്കുന്ന സ്കൂളുകളിൽ 'പഠനം പാൽപ്പായസ'മാക്കണമെന്ന്‌ യാതൊരു നിർബന്ധവുമില്ലാത്ത വിദഗ്ധർ, അക്ഷര പണ്ഡിതർ, ഭരണാധിപർ തുടങ്ങിയ ചേട്ടന്മാർ, സർക്കാർ ഉസ്കൂളുകളിൽ പഠിക്കുന്ന ദരിദ്ര നാരായണന്മാർക്കായി കണ്ടുപിടിച്ച സൂത്രമായിരുന്നു ഡീപ്പീഈപ്പീ എന്ന പാൽപ്പായസം!

ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠനം 'കഷായക്കലം' പോലെ കയ്പ്പേറിയതാണ്‌. അതങ്ങനെതന്നെയിരിക്കട്ടെ, സർക്കാരിന്‌ ദരിദ്ര നാരായണൻമാരുടെ പഠനം മാത്രം പാൽപ്പായസമാക്കേണ്ട കാര്യമേയുള്ളൂ എന്ന ധർമ്മവിചാരമാണ്‌ ഡീപ്പീഈപ്പിക്ക്‌ പിന്നിലെ പ്രചോദനമെന്ന്‌ പരിഷത്തുകാർ മാത്രമേ വിശ്വസിച്ചുള്ളൂ!

ലോകബാങ്കും ഐഎംഎഫും നൽകിയ ഒരു കുട്ട ഡോളർ കൊണ്ടുള്ള ഒരു കോലുകളിയായിരുന്നു ആ പരിപാടിയെന്ന്‌ അന്നുതന്നെ തലയിൽ ആൾത്താമസമുള്ളവരൊക്കെ മനസിലാക്കിയിരുന്നു.
എന്തായിരുന്നു വിസ്മയങ്ങൾ! ടീച്ചർമാരുടെ പുറത്തുകയറി ആനകളിക്കാം, പ്രകൃതി നിരീക്ഷണം, പരിസര നിരീക്ഷണം, പക്ഷി നിരീക്ഷണം...

ആ നിലക്കങ്ങുപോയാൽ പിള്ളേരൊക്കെ നല്ല വായ്നോക്കികളായി വളർന്നു പന്തലിച്ചേനെ! എതിർപ്പുകൾ രൂക്ഷമാവുകയും, സായിപ്പു തന്ന ഡോളർ തീരുകയും ചെയ്തതോടെ സർക്കാരും പരിഷത്തുകാരും സെമിനാറും പുട്ടടിയും നിർത്തി വേറെന്തോ പണിക്കിറങ്ങി!

അങ്ങനിരിക്കെയാണ്‌ സർവ്വശിക്ഷാ അഭിയാൻ അഭിനയം തുടങ്ങിയത്‌. പത്രത്തിൽവന്ന പടമത്രയും വെട്ടി തന്റെ പുത്തകത്തിൽ ഒട്ടിക്കാൻ പഠിച്ച്‌, അഭിയാൻ കാലത്തെ സർക്കാർ ഉസ്കൂൾ കുട്ടികൾ, മാറുന്ന ലോകത്തെ ഐടി വിസ്ഫോടനത്തിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്നു!

ഒടുവിൽ ഒരു രാഷ്ട്രത്തെ ശിക്ഷിച്ചു കൊതിതീരാഞ്ഞ്‌ അഭിയാൻകാർ അതും ചെയ്തു.
രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പടമടിക്കേണ്ടിടത്ത്‌ ഒരു ചൊറിത്തവള!

ദരിദ്ര നാരായണന്മാർ എന്തിന്‌ ഫോട്ടോയെടുക്കണം. തിരിച്ചറിയൽ കാർഡുകളിൽ കഴുതയുടെ പടമൊട്ടിക്കുക മാത്രമാണ്‌ കരണീയം!

0 comments :