Friday, June 13, 2008

എം മുകുന്ദനെന്ന ശാപം

'ആടിനറിയുമോ അങ്ങാടിവാണിഭം' എന്ന ചൊല്ലിന്‌ വർത്തമാനകാല പരിണതികളുടെ പശ്ചാത്തലത്തിൽ പാഠഭേദം ചമയ്ക്കുമ്പോൾ അത്‌ ഇങ്ങനെയാകും: 'എം മുകുന്ദനറിയുമോ മഹാകവി പാലാ നാരായണൻനായരുടെ മഹത്വം!'.

എട്ടുപതിറ്റാണ്ടോളം എഴുത്തിനുവേണ്ടി തീറെഴുതിവച്ച ധന്യമായ ഒരു സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞദിവസം സ്മരണയായ പാലാ നാരായണൻ നായർ എന്ന കവി.

തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ആർദ്രമായ വികാരങ്ങളും തന്റേതായ പ്രത്യേക ശൈലി വൈഭവത്തോടെ കാവ്യങ്ങളാക്കി മലയാളത്തിന്‌ കാഴ്ചവച്ച, സമാനതകളില്ലാത്ത മനീഷിയായിരുന്നു പാലാ. പട്ടാളക്കാരനായും കണക്കെഴുത്തുകാരനായും അധ്യാപകനായും അതിജീവനത്തിന്‌ മാർഗ്ഗങ്ങളാരാഞ്ഞപ്പോഴും ആ മനസിനുള്ളിൽ ക്ഷോഭിക്കുന്ന ഒരു സാന്നിദ്ധ്യമുണ്ടായിരുന്നു. യുദ്ധക്കാഴ്ചകളും തന്റെ ജീവിതപരിസരത്ത്‌ നിന്ന്‌ ലഭിച്ച അനുഭവങ്ങളുമെല്ലാം അദ്ദേഹത്തിൽ രൂക്ഷമായി പ്രതികരിക്കുന്ന ഒരു വ്യക്തിത്വം രൂപീകരിച്ചിരുന്നു. അധിനിവേശത്തോടുള്ള പ്രതിഷേധവും അടിച്ചമർത്തപ്പെടുന്നവരോടുള്ള ഏകീകരണവും പാലായുടെ കാവ്യങ്ങളിൽനിന്ന്‌, കൊടിനിറം ബാധിക്കാത്ത മനസുള്ള കാവ്യാനുശീലർ വായിച്ചനുഭവിച്ചിട്ടുണ്ട്‌.

അയ്യായിരത്തോളം കവിതകൾ അടങ്ങുന്ന നാൽപ്പത്തഞ്ചോളം സമാഹാരങ്ങളാണ്‌ ഈ കാവ്യോപാസകൻ കൈരളിക്ക്‌ സമർപ്പിച്ചത്‌. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിലേക്ക്‌ വളരുന്ന കേരളത്തെക്കുറിച്ച്‌ പാലാ രചിച്ച ബൃഹത്കാവ്യത്തിലെ വരികൾ ഇന്നും മലയാളികളുടെ നാവിൻതുമ്പത്തും മനസിന്റെ ഈടുവയ്പ്പറകളിലും ഉണ്ടെങ്കിൽ അതിനർത്ഥം ഒന്നിലധികം തലമുറകളെ സ്വാധീനിക്കാൻ കഴിഞ്ഞ സദുദ്ദേശ്യസാഹിത്യ രചയിതാവായിരുന്നു പാലാ നാരായണൻനായർ എന്നുതന്നെയാണ്‌.

സംസ്കൃതത്തിലെ പാഞ്ചാലിയെന്ന്‌ പറയുന്ന ശൈലി മലയാളത്തിൽ ആദ്യം അവതരിപ്പിച്ചത്‌ പാലായായിരുന്നു. പിന്നീടത്‌ പുഷ്കലമാക്കിയത്‌ ചങ്ങമ്പുഴയും. വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും അനുഗ്രഹാശിസുകൾ നേടത്തക്കവണ്ണം ആർജ്ജവത്വവും അനുഭവസമ്പത്തും നിറഞ്ഞുപൊലിഞ്ഞവയായിരുന്നു പാലായുടെ കവിതകൾ. സമപ്രായക്കാരനായ ചങ്ങമ്പുഴ പാലായുടെ ഒരു കവിത തന്റെ മുറിയിൽ വെട്ടിഒട്ടിച്ചിരുന്നു എന്ന്‌ പറയുമ്പോൾ അന്നേ അദ്ദേഹത്തിന്‌ ലഭിച്ചിരുന്ന ജനകീയ അംഗീകാരം എത്രമാത്രമായിരുന്നുവെന്ന്‌ വ്യക്തമാണ്‌.

പക്ഷെ 'കേശവന്റെ വിലാപ'മെഴുതി കമ്യൂണിസ്റ്റുകളെ പ്രകോപിപ്പിച്ച്‌ പിന്നെ കീഴടങ്ങലിന്റെ അശ്ലീല പാതകളിലൂടെ കേരള സാഹിത്യ അക്കാദമിയുടെ തലപ്പത്തെത്തിയ എം മുകുന്ദന്‌ പാലായുടെ മഹത്വം തിരിച്ചറിയാൻ കഴിയാതെപോയി. അതുകൊണ്ടാണ്‌ ആ മഹത്‌ ജീവിതത്തിന്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ അക്കാദമി തലവന്‌ സമയം കിട്ടാതെപോയതും അക്കാദമിയുടെ പേരിൽ, ഒരു റീത്ത്‌ സമർപ്പിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്താൻ മറന്നുപോയതും. കേരളസാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറിയായിരുന്നു പാലാ നാരായണൻനായർ. അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം മഹാകവിക്ക്‌ ലഭിച്ചിട്ട്‌ ഒരു വർഷമേ ആകുന്നുള്ളൂ. എന്നിട്ടും മുകുന്ദൻ മഹാകവിയെ മറന്നുപോയി അല്ലെങ്കിൽ ബോധപൂർവ്വം അന്തിമോപചാര ചടങ്ങിൽ നിന്ന്‌ വിട്ടുനിന്ന്‌ തന്റെ ചെറ്റത്തരം വെളിപ്പെടുത്തി.

കാര്യസാധ്യത്തിനായി ഏതറ്റംവരെ പോകാനും മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാരിൽ ഒരാളെന്ന്‌ സ്വയം അവകാശപ്പെടുന്ന എം മുകുന്ദന്‌ ഉളുപ്പില്ല എന്ന്‌ വ്യക്തമായിട്ട്‌ കുറച്ചുനാളുകളേ ആയുള്ളൂ. ചെറുശ്ശേരി അടക്കമുള്ള മലയാളത്തിന്റെ സാഹിത്യ പിതൃക്കളെ പുച്ഛിച്ചാണ്‌ എംടി വാസുദേവൻനായരുടെ നാലുകെട്ടെന്ന നോവലിന്റെ രജതജൂബിലി അക്കാദമിയുടെ നേതൃത്വത്തിൽ മുകുന്ദൻ കൊണ്ടാടിയത്‌. എംടി കേന്ദ്ര സാഹിത്യ അക്കാദമിയുടെ തലപ്പത്തെത്താൻ സാധ്യതയുണ്ട്‌ എന്ന്‌ മനസിലാക്കി നടത്തിയ ഒരുമുഴം മുന്നേയുള്ള ഏറായിരുന്നു ഈ ആഘോഷം. ഇതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയ എംവി ദേവനെപ്പോലെയുള്ളവരെ പരസ്യമായി അധിക്ഷേപിക്കാൻ മുകുന്ദനും കൂട്ടരും നടത്തിയ ലോബിപ്രവർത്തനത്തിന്റെ തുടർച്ചയായിട്ടുവേണം മഹാകവിയോടുകാണിച്ച ഈ അപരാധത്തെ വിലയിരുത്തേണ്ടത്‌.

ഒരു തലമുറയെ മുഴുവൻ വഴിതെറ്റിച്ച മൂന്നാംകിട രചനകളുടെ ഉടമ മാത്രമാണ്‌ എം മുകുന്ദൻ. അസ്തിത്വദുഃഖം കേരളത്തിലെ യുവമനസുകളിലേക്ക്‌ എഴുപതികളിൽ മുകുന്ദൻ പഞ്ചുചെയ്ത്‌ കേറ്റുമ്പോൾ, അവരെ കഞ്ചാവിനും കള്ളിനും പെണ്ണിനും അടിമകളാക്കി അരാഷ്ട്രീയവൽക്കരിച്ചപ്പോൾ, ഡൽഹി ഫ്രഞ്ച്‌ എംബസിയിലെ ജോലിയുടെ സുരക്ഷിതത്വത്തിലും സുഖലോലുപതയിലുമായിരുന്നു മുകുന്ദൻ വ്യാപരിച്ചിരുന്നത്‌. കെട്ട ഇത്തരം മനസുകളെയും പാദസേവകരെയുമാണ്‌ എം എ ബേബി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന്റെ സാംസ്കാരിക വകുപ്പിന്‌ ആവശ്യം. അതുകൊണ്ട്‌ മുകുന്ദൻ കേരളസാഹിത്യ അക്കാദമിയുടെ തലവനുമായി.

കഥയിലെ നീലക്കുറുക്കനെപ്പോലെയായി പിന്നെ മുകുന്ദന്റെ ചൊല്ലും ചെയ്തികളും. അതിന്റെ ഏറ്റവും ക്രൂരവും അവസരവാദപരവുമായ നിലപാടാണ്‌ മഹാകവിയോട്‌ കാണിച്ചത്‌.

ഇതേ നന്ദികേടാണ്‌ കേരളസർക്കാരും പ്രത്യേകിച്ച്‌ സാംസ്കാരികവകുപ്പും മന്ത്രി എംഎ ബേബിയും പാലാനാരായണൻ നായരോട്‌ അനുവർത്തിച്ചത്‌. സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ചടങ്ങുകളെല്ലാം പേരിലൊതുക്കി സർക്കാരും മഹാകവിയെ അധിക്ഷേപിച്ചു.

മുകുന്ദനും ബേബിയും ഈ തലമുറയ്ക്കപ്പുറം ഓർമ്മകളാകില്ല എന്നതു നേര്‌. എന്നാൽ മലയാളികൾ ഉള്ളിടത്തോളം കാലം പാലാ നാരായണൻ നായരെന്ന മഹാകവി സാഹിത്യ കുതുകികളുടെ മനസിൽ പ്രസന്നപൂർണ്ണമായ സാന്നിധ്യമായി നിലകൊള്ളും, തീർച്ച.

3 comments :

  1. G.MANU said...

    ശ്രീ പാലായോട് അക്കാദമി കാണിച്ചത് ക്രൂരത തന്നെയായിപ്പോയി.. പുസ്തകത്തിന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കാന്‍ മറക്കാത്ത അവര്‍ ഇതെങ്ങനെ മറന്നു.കഷ്ടം

  2. ഗുപ്തന്‍ said...

    http://entesrishty.blogspot.com/2008/06/blog-post.html

    ഇതുകൂടി.. ഫസ്റ്റ് ഹാന്റ് റിപ്പോര്‍ട്ട്

  3. Rajeeve Chelanat said...

    ഒരൊപ്പ് എന്റെ വക.
    അഭിവാദ്യങ്ങളോടെ