Tuesday, July 1, 2008

ഒരു ഡിവൈഎഫ്‌ഐ ഫലിതം

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ ഒരു ഹാസ്യകഥാപാത്രമൊന്നുമല്ല. പ്രശ്നങ്ങളെ അവയുടെ അർഹിക്കുന്ന ഗൗരവത്തിൽ കാണുകയും അദ്ദേഹം ഉൾക്കൊണ്ട മാർക്ക്സിയൻ വീക്ഷണം അനുസരിച്ച്‌ വിശകലനം ചെയ്യുകയും അദ്ദേഹം നേതൃത്വം നൽകുന്ന സംഘടനയുടെ താൽപര്യമനുസരിച്ച്‌ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഗൗരവസ്വഭാവമുള്ള സഖാവ്‌ തന്നെയാണ്‌. പാർട്ടിക്കുള്ളിലെ വിഭാഗീയതാ തർക്കത്തിൽ പിണറായിക്കൊപ്പം നിൽക്കുന്നത്‌ ആ സഖാവിന്റെ നിലപാടാണ്‌ പാർട്ടിക്കും പാർട്ടിയിലെ യുവനേതാക്കന്മാർക്കും അണികൾക്കും ഏറെ ഗുണകരമെന്ന്‌ തിരിച്ചറിഞ്ഞിട്ടുതന്നെയാണ്‌. സ്വരാജിനെപ്പോലെ വിടുവായിത്തം പറയുന്ന സ്വഭാവം രാജേഷിന്‌ ഇല്ലേയില്ല. എന്നിട്ടും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ രണ്ട്‌ പ്രസ്താവനകൾ ചിരിച്ചുമണ്ണുകപ്പാൻ വകനൽകുന്നതാണ്‌.

ആത്മീയവ്യാപാരത്തിനും ആർഭാട വിവാഹത്തിനുമെതിരെ സംസ്ഥാനമൊട്ടാകെ ഡിവൈഎഫ്‌ഐ പ്രചാരണമാരംഭിക്കുമെന്നാണ്‌ പത്രസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം പറഞ്ഞത്‌. കേരളത്തിന്‌ നഷ്ടമായ യുക്തിബോധം വീണ്ടെടുക്കുന്ന രണ്ടാം നവോത്ഥാന പ്രസ്ഥാനമായിരിക്കും ഇതെന്നും അദ്ദേഹം അഭിമാനപൂർവം അവകാശപ്പെട്ടു.

'ആചാരരഹിതം, ആർഭാടരഹിതം വിവാഹം' എന്ന മുദ്രാവാക്യം സംസ്ഥാനത്തൊട്ടാകെ പ്രചരിപ്പിക്കാൻ വേണ്ടി പഞ്ചായത്ത്‌-നഗരസഭാ തലത്തിൽ നവകേരള സമിതികൾ രൂപീകരിച്ചായിരിക്കും രാജേഷിയൻ നവോത്ഥാനപ്രസ്ഥാനത്തിന്റെ പടയോട്ടം ആരംഭിക്കുക. ആത്മീയവ്യാപാരത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളും ദുരൂഹതകളും പുറത്തുകൊണ്ടുവരുന്നതിനൊപ്പം ആഘോഷവേളകൾ മദ്യവിമുക്തമാക്കാനുള്ള പ്രചാരണവും നടത്തും. അരാജകത്വമാഫിയാ പ്രവർത്തനങ്ങൾക്ക്‌ മദ്യം ഇന്ധനമാകുമെന്നാണ്‌ രാജേഷിന്റെ പുതിയ കണ്ടുപിടുത്തം. വിവാഹധൂർത്തിനെതിരെ ഈ സമിതികൾ പോരാടുന്നതു കൂടാതെ ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ടവർ സ്ത്രീധനം വാങ്ങുന്നത്‌ ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നടപടിയുമെടുക്കും. തീർന്നില്ല, സമൂഹവിവാഹം പ്രോത്സാഹിപ്പിക്കുകയും മിശ്രവിവാഹിത സംഗമങ്ങൾ നടത്തുകയും ചെയ്യും.

ശ്രീനാരായണ ഗുരുവിനുശേഷം സമഗ്രമായ സാമുഹിക പരിഷ്ക്കരണ പാക്കേജ്‌ മുന്നോട്ടുവയ്ക്കുന്നത്‌ ടി.വി. രാജേഷാണ്‌. അതിൽ അദ്ദേഹത്തിന്‌ എന്തുകൊണ്ടും അഭിമാനിക്കാം. മുൻപ്‌ കേരളത്തിലെ ചെറുപ്പക്കാർക്ക്‌ സർക്കാർ ജോലികൾ മാത്രം പ്രതീക്ഷിക്കാൻ കഴിഞ്ഞിരുന്ന കാലത്ത്‌ ഡിവൈഎഫ്‌ഐ നടത്തിയ പുളകകാരികളായ സമരപ്രക്ഷോഭങ്ങളുടെ ഓർമകളെ തട്ടിയുണർത്തുന്നതാണ്‌ ടി.വി. രാജേഷിന്റെ ഈ പത്രസമ്മേളന പ്രഖ്യാപനം. അഴിമതിക്കെതിരെ കാസർകോടുമുതൽ കന്യാകുമാരിവരെ മനുഷ്യച്ചങ്ങല തീർക്കുകയും വില്ലേജ്‌ ഓഫീസുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്ത ഒരു കാലം ഡിവൈഎഫ്‌ഐക്കുണ്ടായിരുന്നു. അന്ന്‌ യുഡിഎഫ്‌ സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും എല്ലാ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ആദ്യം പിടഞ്ഞെതിർത്തിരുന്നത്‌ ഡിവൈഎഫ്‌ഐ ആയിരുന്നു. അതിന്റെ പേരിൽ അന്നത്തെ നേതാക്കന്മാരിൽ ഭൂരിപക്ഷത്തിനും പോലീസിന്റെ ലാത്തിയടി ഇഷ്ടം പോലെ ലഭിച്ചതാണ്‌. അങ്ങനെ അധികാരവർഗത്തിന്റെ മർദ്ദനോപാധികളെ അതിജീവിച്ച്‌ വിപ്ലവത്തിന്റെ തീയിൽ കുരുത്തവരുടെ സന്തതിപരമ്പരയ്ക്കാണ്‌ ടി.വി. രാജേഷ്‌ ഇപ്പോൾ നേതൃത്വം നൽകുന്നത്‌. സർക്കാർ ജോലി കൂടാതെ മറ്റു ജോലികൾ ഇന്ന്‌ സുലഭമായതുകൊണ്ട്‌ ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ സമരങ്ങൾക്ക്‌ ആളെ കിട്ടാനില്ലാത്തതുകൊണ്ടൊന്നുമല്ല സാമുഹിക പരിഷ്ക്കരണത്തിന്‌ ടി.വി. രാജേഷും ഡിവൈഎഫ്‌ഐയും ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്ന്‌ പ്രബുദ്ധരായ മലയാളികൾ പ്രത്യേകം മനസിലാക്കണം. ബോധവൽക്കരണമാണ്‌ സാമുഹികവും രാഷ്ട്രീയവും സാമുദായികവും സാംസ്ക്കാരികവുമായ വിപ്ലവത്തിന്‌ ഇന്റർനെറ്റിന്റെയും മൊബെയിൽഫോണിന്റെയും ലാപ്ടോപ്പിന്റെയും ഈ കാലഘട്ടത്തിൽ ഏറ്റവും ചെലവുകുറഞ്ഞതും മെനക്കേടില്ലാത്തതുമായ രീതിയെന്ന്‌ ടി.വി. രാജേഷും തിരിച്ചറിഞ്ഞിരിക്കുന്നു.

കേരള ചരിത്രത്തിൽ നാഴികക്കല്ലായ കുണ്ടറ വിളംബരം പോലെ നാളെ ചരിത്രം രേഖപ്പെടുത്താൻ പോകുന്നതാണ്‌ രാജേഷിന്റെ ഈ ആലപ്പുഴ വിളംബരം. ഈ വിളംബരത്തിൽ ഊന്നൽ നൽകിയിട്ടുള്ള ക്രിയാത്മകത സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട്‌. ആത്മീയതയും വിവാഹധൂർത്തും മദ്യപാനവും യുവജനങ്ങൾ അടക്കമുള്ളവരിൽ നേടിയിട്ടുള്ള സ്വാധീനത്തിന്റെ തായ്‌വേര്‌ പിഴുതെറിയാൻ സമരമല്ല മറിച്ച്‌ പ്രചാരണമാണ്‌ ഏറ്റവും ശക്തമായ ആയുധമെന്ന്‌ രാജേഷും കണ്ടെത്തിയിരിക്കുന്നു. രാജേഷിന്റെയും ഡിവൈഎഫ്‌ ഐയുടെയും ഈ പുതിയ നവോത്ഥാന വിപ്ലവം ഫലം കാണുമെന്നുതന്നെ വിശ്വസിക്കാനാണ്‌ ഞങ്ങൾക്കിഷ്ടം. വെറുതെ എന്തിന്‌ ദോഷൈക ദൃക്‌കാകണം. രാജേഷും ഡിവൈഎഫ്‌ഐയും മുന്നോട്ടുവയ്‌ ക്കുന്നതു കൊണ്ടുമാത്രം ഒരാശയവും നിരീശ്വരവാദപരമാണെന്നും അത്‌ വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുമെന്നുമൊക്കെ പറയാൻ ഞങ്ങൾ ബിഷപ്‌ ജോസഫ്‌ കാരക്കാശേരിയോ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തോ ഡോ. ഡാനിയേൽ അച്ചാരുപറമ്പിലോ മാർ ആൻഡ്രൂസ്‌ താഴത്തോ ഒന്നുമല്ല. അത്രയ്ക്ക്‌ സങ്കുചിതമൊന്നുമല്ല ഞങ്ങളുടെ മനസും വീക്ഷണവും.

അതിന്റെ ഫലശ്രുതി എന്തായിരിക്കുമെന്ന്‌ അദ്ദേഹം തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്‌. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ കോടിയേരിയുടെ നക്ഷത്രവിവാഹം ആഡംബരമേ ആയിരുന്നില്ലായെന്നാണ്‌ രാജേഷിന്റെ വാദം. വിവാഹത്തിനു പങ്കെടുക്കാൻ വന്നവർക്ക്‌ ഒരുപിടി ചോറും മറ്റും മറ്റും നൽകുന്നത്‌ മലബാറിന്റെ സംസ്‌ ക്കാരമാണെന്ന്‌ ബിനീഷ്‌ കോടിയേരിതന്നെ എത്ര ചാനലുകളിലൂടെയാണ്‌ പറഞ്ഞുറപ്പിച്ചത്‌. അതുതന്നെയാണ്‌ രാജേഷിന്റെയും നിലപാട്‌. സ്വരാജിനെപ്പോലെയുള്ളവർ നായർപെണ്ണിനെത്തന്നെ കണ്ടെത്തി നിറപറയും നിലവിളക്കും കുരവയുമൊക്കെയായി കല്യാണം കഴിച്ച സ്ഥിതിക്ക്‌ സിന്ധുജോയിയെപോലുള്ളവരുടെ കാര്യത്തിൽ അത്തരം ആർഭാടങ്ങളൊന്നും അനുവദിക്കുകയില്ലാ എന്നു പറയുന്നതിൽ യുക്തിയൊക്കെയുണ്ട്‌. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മാർക്ക്സിസ്റ്റ്‌ മന്ത്രിമാർ വീട്‌ മോടിപിടിപ്പിക്കാൻ ചെലവിട്ട നികുതിപ്പണവും അവരുടെ യാത്രയും ജീവിതവും സുരക്ഷിതമാക്കാനുപയോഗിക്കുന്ന പോലീസ്‌ അകമ്പടിയുമൊന്നും ആഡംബരത്തിന്റെ ഭാഗമല്ല എന്നാണ്‌ ഭംഗ്യന്തരേണ രാജേഷ്‌ പറഞ്ഞുവയ്ക്കുന്നത്‌.

ഇപ്പോൾ വ്യക്തമാകുന്നില്ലേ രാജേഷും ഡിവൈഎഫ്‌ഐയും ആരംഭിക്കാൻ പോകുന്ന രണ്ടാം നവോത്ഥാന വിപ്ലവത്തിന്റെ ലക്ഷ്യമെന്താണെന്നും മാർഗമെന്തായിരിക്കുമെന്നും?

കെഎസ്‌യു പിള്ളേരും എംഎസ്ഫ്‌ പിള്ളേരും കുറെ പാതിരിമാരും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ പ്രക്ഷുബ്ധതകൾക്കിടയിൽ ഇത്തരം ചില നർമോക്തികൾ വീണുകിട്ടുന്നതുകൊണ്ടല്ലേ നമ്മളൊക്കെ പൂർണമായും അരസികന്മാരായി പരിണമിക്കാത്തത്‌....?

1 comments :

  1. മറുപക്ഷം said...

    ഞാന്‍ മുമ്പേ പറന്നതാണോ എന്നറിയില്ല ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.. രാജേഷ്‌ പറഞ്ഞത്‌ അവരുടെ നേതാക്കന്‍മാര്‍ക്കോ അവരുടെ മക്കള്‍ക്കോ ബാധകമല്ല എന്ന് വാസ്തവം ടീ ഒന്നുകൂടെ അന്വേഷിച്ച്‌ ഉറപ്പുവരുത്തുക. മാര്‍ക്കിസ്റ്റുകല്യാണമാമാങ്കത്തെകുറിച്ച്‌ ദാ ഇവിടെ

    www.marupaksham.blogspot.com