Wednesday, July 2, 2008

കൊലയാളികൾ ഫാ. കോട്ടൂരും ഫാ. പൂതൃക്കയും സി. സെഫിയുമെന്ന്‌ സിബിഐ

ടൈറ്റസ്‌ കെ.വിളയിൽ
കൊച്ചി: സിസ്റ്റർ അഭയ കൊലപ്പെടുത്തിയതിനുപിന്നൽ ക്നാനായ സഭയുടെ മോഡറേറ്റർ ഫാ. തോമസ്‌ എം. കോട്ടൂർ, ബി.സി.എം കോളേജ്‌ അദ്ധ്യാപകനായിരുന്ന ഫാ. ജോസ്‌ പൂതൃക്ക, പയസ്‌ ടെന്ത്‌ ഹോസ്റ്റലിലെ സിസ്റ്റർ സെഫി എന്നിവർക്ക്‌ പങ്കുണ്ടെന്ന്‌ സിബിഐ കണ്ടെത്തി. അന്വേഷണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കി, പ്രതികൾക്ക്‌ കുറ്റപത്രം നൽകാനാണ്‌ സിബിഐ തീരുമാനം. അന്വേഷണ പുരോഗതി സിബിഐ മേധാവി ഹൈക്കോടതിയെ അറിയിച്ചു.

ഫാദർ തോമസ്‌ കോട്ടൂർ ഉൾപ്പെടെ മൂന്നുപേരെ നാർക്കോ പരിശോധനയ്ക്ക്‌ വിധേയരാക്കിയതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ സിബിഐസംഘത്തെ സഹായിച്ചിട്ടുണ്ട്‌. അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അന്വേഷണം അപൂർണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ ആയിരുന്ന പി.ഡി.ശാർൻങ്ഗധരൻ 2006 ആഗസ്ത്‌ 21ന്‌ അതിനിശിതമായി സിബിഐയെ കുറ്റപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്നാണ്‌ കഴിഞ്ഞവർഷം ജൂണിൽ സിബിഐ ഡൽഹി യൂണിറ്റിലെ എസ്പി കൃഷ്ണയുടെ നേതൃത്വത്തിൽ പുതിയ സംഘം കേസ്‌ അന്വേഷിക്കാൻ തുടങ്ങിയത്‌. അന്വേഷണം പുനരാരംഭിച്ച ശേഷമാണ്‌ ഫാദർ കോട്ടൂർ ഉൾപ്പെടെ മൂന്നുപേരെ നാർക്കോ പരിശോധനയ്ക്ക്‌ വിധേയരാക്കിയത്‌. അറ്റുപോയ തെളിവിന്റെ കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അറിയിച്ചുകൊണ്ട്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ സിബിഐ ഇക്കഴിഞ്ഞ ജൂൺ 4ന്‌ അന്വേഷണപുരോഗതി റിപ്പോർട്ട്‌ നൽകിയിരുന്നു.

ഇതുവരെയായി 30ഓളം സാക്ഷികളെ സിബിഐ സംഘം ചോദ്യംചെയ്ത്‌ തെളിവെടുത്തിട്ടുണ്ട്‌. മുൻ സംഘങ്ങൾക്ക്‌ ലഭിച്ച വിവരങ്ങളിൽ കൂടുതൽ പുതിയ സംഘത്തിന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌. നാർക്കോ പരിശോധനയിൽനിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്‌ ആഴം കൂടുകയും ചെയ്തിട്ടുണ്ട്‌.

1992 മാർച്ച്‌ 27 നാണ്‌ കോട്ടയത്തെ പയസ്‌ ടെന്ത്‌ കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്‌.

2 comments :

  1. യക്ഷന്‍ said...

    7 ആം ക്ലാസ്സിലെ 'ജീവന്‍' കാരണം വിശ്വാസം നഷ്ടപ്പെട്ട പുള്ളരൊക്കെ ഇവരെ കാണുമ്പ സത്യവിശ്വാസികള്‍ ആയി തിരിചെത്തിക്കൊളും !!!

  2. Roy said...

    ഇവിടുത്തെ സാദാ കോൺസ്റ്റബിളിനു പോലും ഒന്നര മണിക്കൂറു കൊണ്ട്‌ തെളിയിക്കാവുന്ന കേസിനെ ഒന്നര പതിറ്റാണ്ടു നീട്ടി,
    നീതിയുടെ മുകളിലൂടെ പറക്കുന്ന പണത്തിന്റെയും മതത്തിന്റെയും സ്വാധീന ശക്തിയെ
    ഭീതിദമായ വിധത്തിൽ സാധാരണക്കാരനു മനസ്സിലാക്കി കൊടുക്കുവാൻ കഴിഞ്ഞു എന്നതാണു
    സി. ബി. ഐ. വിജയം ആട്ടക്കഥ.

    ഇനി ഈ സാറന്മാർ എത്ര കുറ്റ പത്രം എഴുതിയാലും പ്രതികൾ പുല്ലു പോലെ രക്ഷപെടുമെന്ന് സി. ബി. ഐക്കൊഴികെ
    മറ്റ്‌ എല്ലാവർക്കും വ്യക്തവുമാണു.

    ഭാവിയിൽ ഈ മൂവർ സംഘത്തെ വിശുദ്ധരായി വണങ്ങേണ്ടി വരില്ല, ഇവിടുത്തെ വിശ്വാസികൾക്കെന്നാരു കണ്ടു.