Wednesday, July 2, 2008

കൂത്തമ്പലം അനാഥമായി...




കൂടിയാട്ടത്തെ ജനകീയമാക്കുകയും, കടലുകൾക്കപ്പുറത്തും ഈ കലയ്ക്ക്‌ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത കുലപതി അമ്മന്നൂർ മാധവ ചാക്യാർ ഇനി നിറസ്മരണ....!

എട്ടു പതിറ്റാണ്ട്‌ അരങ്ങിൽ ജ്വലിച്ച അഭിനയപൂർണിമ അസ്തമിച്ചു....!!

വാചികാഭിനയത്തിലും രസികാഭിനയത്തിലും കാലാതിവർത്തിയായ ഓർമകൾ, കൂടിയാട്ടപ്രേമികൾക്ക്‌ പകർന്നുനൽകിയശേഷമാണ്‌ ആ ജീവിതത്തിന്‌ കാലം തിരശീലയിട്ടത്‌.

ഉദ്യാനപ്രവേശനത്തിലെ കാമലോലുപനായ രാവണൻ, ബാലിവധത്തിലെ ബാലി, തോരണയുദ്ധത്തിലെ പാർവതീ വിരഹം, കൈലാസോദ്ധാരണത്തിലെ ഉദ്ധൃതനായ ലങ്കാപതി... അമ്മന്നൂരിന്റെ അനന്യവും അനുപമവുമായ അഭിനയസിദ്ധികൊണ്ട്‌ അനശ്വരരായ കഥാപാത്രങ്ങൾ.

കൂടിയാട്ടത്തിന്റെ കുലപതിസ്ഥാനം അലങ്കരിച്ചപ്പോഴും അഭിനയത്തിന്റെ നവീനസാധ്യതകൾ നിരന്തരം ആരാഞ്ഞുകൊണ്ടിരുന്ന വിനീതനായ കലാകാരൻ.

ക്ഷേത്രമതിൽക്കെട്ടിനുളളിൽ സാങ്കേതിക ജഡിലതകളോടെ സാധാരണക്കാർക്ക്‌ അന്യമായിരുന്ന കൂത്തിനെ നവീകരിച്ച്‌ ജനകീയമാക്കി, ആ കലാരൂപത്തെ അന്യംനിന്നുപോകുന്നതിൽനിന്ന്‌ സംരഷിച്ച സമർപ്പിത തേജസ്‌.

ഭക്തിരസപ്രധാനമായ പുരാണകഥകളെ വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്ക്‌ നേരെനിർത്തി നർമത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിചേർത്ത്‌ മറ്റാർക്കും നടത്താനാവാത്ത സാമുഹിക വിമർശനം നടത്തിയ പ്രതിബദ്ധിതനായ കലാകാരൻ...

ഇനിയെല്ലാം ഓർമകൾ മാത്രം.

അനാഥമാക്കപ്പെട്ട കൂത്തമ്പലങ്ങൾക്കും മൗനം ഇനി പീഠമിട്ടിരിക്കുന്ന വേദികൾക്കും മുമ്പിൽ ആ അപൂർവകലാകാരനെ സ്മരിച്ച്‌ അഞ്ജലീബദ്ധരായി ഞങ്ങളും......
- വാസ്തവം ടീം

0 comments :